ഡയാലിസിസ് രോഗികള്‍ക്ക് കൈതാങ്ങാവാന്‍ ''250ഡയാലിസ് ക്ലബ്ബ്''
പേര് കേട്ട് അത്ഭുത പെടേണ്ട! 250 എന്നത് ക്ലബുകളുടെ എണ്ണമല്ല. ക്ലബ്ബിലെ അംഗങ്ങൾ അവരടക്കുന്ന ചെറിയ വരിസംഖ്യയുടെ കണക്കാണ്.
അതെ, മാസം 250 രൂപ വീതം വരിസംഖ്യ അടച്ച് പണം സ്വരൂപിക്കുന്നതാകട്ടെ മാറഞ്ചേരിയിലെ നിര്‍ദ്ധനരായ ഡയാലിസ് രോഗികള്‍ക്ക് കൈതാങ്ങാവാനും.
നേരത്തെ മാറഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡയാലിസിസ് സെന്റര്‍ രാഷ്ട്രീയ വടം വലിയും കൊടുകാര്യസ്ഥതയും മൂലം അടച്ച് പൂട്ടിയതോടെ ദുരിതത്തിലായിപോയ നിര്‍ദ്ധനരായവരെ സഹായിക്കാനായാണ് ഈയൊരു ആശയത്തിന് രൂപം കൊടുത്തത്. പിന്നീട് കൂട്ടായ്മയുടെ ഉദ്ദേശ ശുദ്ധിമനസ്സിലാക്കി നിരവധിപേര്‍ ഒപ്പം ചേര്‍ന്നപ്പോള്‍ കൂട്ടായ്മക്ക് ഔദ്യോഗിക രൂപം നല്‍കുകയായിരുന്നു.
250 ക്ലബിൽ അംഗമാവുന്ന ആളിൽ നിന്നും മാസം 250 രൂപ വീതമുള്ള ഷെയർ എടുത്ത് ആ സംഖ്യ മൂന്നു മാസമായോ 6 മാസമായോ വർഷത്തിലൊ ശേഖരിക്കുകയാണ് ചെയ്യുന്നത്.ഫണ്ട് ശേഖരണത്തിന് വേണ്ടി ബാങ്ക് അക്കൗണ്ട് സൗകര്യം ഒരുക്കിയിട്ടുണ്ട് ലഭിക്കുന്ന ഫണ്ടിനനുസരിച്ച് മാറഞ്ചേരിയിൽ നിലവിലുള്ള ഡയാലിസിസ് ചെയ്യുന്ന രോഗികളിൽ നിന്നും തീർത്തും നിർധനരായ ആളുകളെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത് .കൂടുതൽ ആളുകൾ ഈ പദ്ധതിയുടെ ഭാഗമായാൽ പരിഗണിക്കുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് 250 ഡയാലിസിസ് ക്ലബ് വിഭാവനം ചെയ്തിട്ടുള്ളത്
ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന സുമനസ്സുകളുടെ ചെറിയ സഹായങ്ങൾ ഗുണഭോക്താവിന് വലിയ ആശ്വാസം നൽകുന്നതാണന്ന് സംഘാടകർ അറിയിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിച്ച കേളത്തിലെ ആദ്യ ഡയാലിസിസ് സെന്ററായിരുന്നു മാറഞ്ചേരിയിലേത്.
സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നാല് മെഷീനുകളും ഇമ്പിച്ചിബാവ ട്രസ്റ്റിൽ നിന്ന് ലഭിച്ച രണ്ട് മെഷീനുകളും കുടി മൊത്തം ആറ് മെഷീനുകളും ഉള്‍പ്പടെയുള്ള സാങ്കേതിക തികവുള്ള കേന്ദ്രം.സോഷ്യല്‍മീഡിയ കൂട്ടായ്മകളുടേയും നാട്ടുകാരുടേയും സാമ്പത്തിക സഹായം കൊണ്ടും ആയിരുന്നു നല്ലരീതിയിൽ പ്രവർത്തിച്ചു വന്നിരുന്നത്.
ആദ്യം രണ്ട് പേര്‍ക്ക് ഡയാലിസ് ചെയ്ത് തുടങ്ങിയിപിന്നീട് ഒരു ദിവസം ആറ് പേരെവരെ ഒരേസമയം ഡയാലിസിസ് ചെയ്യാവുന്ന സംകര്യത്തിലേക്ക് എത്തിയ സമയത്ത് പഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായ ചില രാഷ്ട്രീയ വടംവലികളും പ്രവർത്തനത്തിലെ കെടുകാര്യസ്ഥതയും തർക്കങ്ങളും മൂലം സെന്ററിന്റെ പ്രവർത്തനം താളം തെറ്റുകയായിരുന്നു.
ഇതോടെ പ്രവര്‍ത്തന മേല്‍നോട്ടം വഹിച്ചിരുന്ന പഞ്ചായത്തിന് നടത്തിപ്പിന് വേണ്ട പണം കണ്ടെത്താനും ബുദ്ധിമുട്ടുണ്ടായി.മാറഞ്ചേരിയിലേയും പരിസര പ്രദേശങ്ങളിലേയും രോഗികൾക്ക് ഏറെ ഗുണകരമായിരുന്ന സെന്ററിന് കാലക്രമേണ പൂട്ട് വീണു.
സെന്ററിന്റെ പ്രാധാന്യം കണക്കിലെടുത്ത് ജിസിസി മാറഞ്ചേരി പ്രവാസി സംഘടന പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത്‌വന്നു.പഞ്ചായത്തുമായി ചിലവിനത്തില്‍ 50:50 അനുപാതത്തിൽ കരാറുണ്ടാക്കി വലിയൊരു സംഖ്യ പ്രവാസികളിൽ നിന്നും നാട്ടുകാരിൽ പിരിച്ചെടുക്കുകയും, SYS സാന്ത്വനം കൂട്ടായ്മ സെന്ററിന് അത്യാധുനിക ബെഡ്ഡുകളും മറ്റുചില സന്മനസ്സുകൾ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് സെന്റർ വീണ്ടും പ്രവർത്തനക്ഷമമാക്കിയത്.
ഒരു കൊല്ലം നല്ലരീതിയിൽ മുന്നോട്ട് പോയെങ്കിലും പ്രവര്‍ത്തന മൂലധന ധാരണയിലും കരാറിൽ പറഞ്ഞ മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച വരുത്തി എന്നത് കൊണ്ട് പ്രവാസി സംഘടന പ്രവർത്തനത്തിനുള്ള പിന്തുണ പിൻവലിക്കുകയായിരുന്നു.
തുടർന്നുള്ള രാഷ്ട്രീയ വടം വലികളിൽ നട്ടം തിരിഞ്ഞത് അവിടെ ഡയാലിസിസ് ചെയ്തിരുന്ന രോഗികളായിരുന്നു.
മാറഞ്ചേരിയിലെ ഈ ആശ്വാസ കേന്ദ്രം അടച്ചതില്‍ പിന്നെ സമീപ പ്രദേശങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവന്നതോടെ രോഗംമൂലം സാമ്പത്തിക വരുമാനം നഷ്ടപ്പെട്ട നിർദ്ധനരായ രോഗികൾക്ക് മാസത്തിൽ വലിയൊരു സംഖ്യയാണ് ഡയാലിസിസ് സെന്ററുകളിൽ കൊടുക്കേണ്ടി വരുന്നത്.
ഇതിനിടെ കേന്ദ്രത്തിന്റെ നടത്തിപ്പ് പൊന്നാനിയിലെ ഡയലിസിസ് കേന്ദ്രത്തേയോ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനേയോ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചകളും നടന്നു. എന്നാല്‍ ഒന്നും പ്രായോഗിക തലത്തില്‍ എത്തിയില്ല. നിരവധി പേര്‍ക്ക് ആശ്വാസമായിരുന്ന കേന്ദ്രം ഇപ്പോള്‍ അടഞ്ഞ് കിടക്കുകയാണ്.
#360malayalam #360malayalamlive #latestnews