പൊന്നാനി കർമ്മ റോഡ് പാലം: അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങി
പൊന്നാനി: പൊന്നാനിയുടെ സ്വപ്ന പദ്ധതികളിലൊന്നായ കർമ്മ റോഡിന്റെ രണ്ടാംഘട്ട നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി പാലത്തിന്റെ പൈലിങ്ങിന് മുന്നോടിയായുള്ള അനുബന്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പൈലിങ് പ്രവർത്തനത്തിന്റെ സാധനസാമഗ്രികൾ എത്തിക്കുന്നതിനായുള്ള ബണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. കാനോലി കനാലിനുകുറുകേ പാലവും, അനുബന്ധ റോഡുമുൾപ്പെടെയാണ് രണ്ടാംഘട്ടത്തിൽ 36.28 കോടി രൂപ ചെലവിലാണ് നിർമ്മാണം.
ഊരാളുങ്കൽ കൺസ്ട്രക്‌ഷൻ കോപ്പറേഷനാണ് നിർമ്മാണച്ചുമതല. ടെൻഡർ നടപടികളും, ധാരണാപത്രം ഒപ്പുവെക്കലുമെല്ലാം പൂർത്തിയായതോടെയാണ് ഉടൻതന്നെ നിർമ്മാണപ്രവൃത്തികൾക്ക് തുടക്കമായത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. എസ്റ്റിമേറ്റ് നേരത്തേ തയ്യാറായിരുന്നെങ്കിലും, സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങളാണ് പദ്ധതി വൈകാനിടയായത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്താണ് സാങ്കേതിക തടസ്സങ്ങൾ നീക്കിയത്. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ പുഴയോര പാതകളിലൊന്നാണ് കർമ്മ റോഡ്.
ഈശ്വരമംഗലം പഴയകടവ് മുതൽ ചാണവരെ റോഡ് നിർമ്മിച്ചിട്ടുണ്ട്. എന്നാൽ റോഡ് പലയിടങ്ങളിലും തകർന്ന നിലയിലാണ്. രണ്ടാംഘട്ട പ്രവൃത്തിക്കൊപ്പം കർമ്മ റോഡ് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങളും നടക്കും. ഇതിനായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കർമ്മ റോഡ് പൂർണ്ണാർത്ഥത്തിൽ യാഥാർത്ഥ്യമായാൽ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകും. ചമ്രവട്ടം കടവ് വഴി കർമ്മറോഡിലൂടെ ഹാർബറിലെത്തുകയും, തീരദേശ റോഡ് വഴി വാഹനങ്ങൾക്ക് കടന്നുപോകാനും ഇതുവഴി സാധിക്കും
#360malayalam #360malayalamlive #latestnews