പൊന്നാനിയിൽ മത്സ്യതൊഴിലാളിയുടെ മൃതദേഹം മാറി മറവുചെയ്ത പരാതി : ഡി.എൻ.എ. പരിശോധനയ്ക്ക് സാമ്പിളെടുത്തു
കടലിൽ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം മാറി മറവുചെയ്ത പരാതിയിൽ ഡി.എൻ.എ. പരിശോധനയ്ക്ക് സാമ്പിളെടുത്തു. ഒട്ടുംപുറം ഫാറൂക്ക് പള്ളിയിൽ ഖബറടക്കിയ പൊന്നാനി മുക്കാടിയിലെ മദാരിവീട്ടിൽ കബീറിന്റെ മൃതദേഹത്തിൽനിന്നാണ് സാമ്പിൾ എടുത്തത്.
ഖബറിലെ കല്ല് ഇളക്കിയെടുത്ത് നെഞ്ചുഭാഗത്തെ എല്ലാണ് പോലീസ് സർജൻ എടുത്തത്.
ഈമാസം ആറിന് താനൂരിൽനിന്നും പൊന്നാനിയിൽനിന്നും മീൻപിടിത്തത്തിനുപോയ വള്ളങ്ങൾ മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. തിരച്ചിലിൽ നാലുദിവസം കഴിഞ്ഞ് ഒരു മൃതദേഹം കിട്ടി.
ഇത് കുഞ്ഞാലകത്ത് ഉബൈദിന്റെതാണെന്ന നിഗമനത്തിൽ ഖബറടക്കി. ഇതിനിടെ കാണാതായ പൊന്നാനിയിലെ കബീറിന്റെ ബന്ധുക്കൾ പരാതിയുമായെത്തി.
ഇതിനിടെ 14-ന് കാസർകോട് തീരത്തുനിന്ന് ഉബൈദിനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പരാതിയെത്തുടർന്ന് നേരത്തേ മറവുചെയ്തത് കബീറാണെന്ന് ഉറപ്പുവരുത്താനാണ് ഡി.എൻ.എ. പരിശോധന നടത്തിയത്.
ആർ.ഡി.ഒ പ്രേമചന്ദ്രൻ, പൊന്നാനി തീരദേശ പോലീസ്, താനൂർ പോലീസ് സാന്നിധ്യത്തിലായിരുന്നു പരിശോധന. ഫലം ഉടൻ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
#360malayalam #360malayalamlive #latestnews