ചമ്രവട്ടം റെഗുലേറ്റർ : തത്കാലം ചോർച്ച തുടരും; പരിഹാരത്തിന് നാലാമതും ടെൻഡർ
പൊന്നാനി: പൊന്നാനി ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചയ്ക്ക് പരിഹാരംകാണുന്നതിനുള്ള നടപടികൾക്കായി നാലാമതും ടെൻഡർ ക്ഷണിച്ചു. മൂന്നാം ടെൻഡർ പരാജയമായ സാഹചര്യത്തിലാണ് ഇത്. ഇതിന്റെ ഫിനാൻഷ്യൽ ബിഡ് രണ്ടാഴ്ചയ്ക്കകം തുറക്കാനാണ് തീരുമാനം.
റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചയടയ്ക്കാനുള്ള ഷീറ്റ് പൈൽ പുനർനിർമാണത്തിന് നടത്തിയ മൂന്ന് ടെൻഡറുകളും പരാജയപ്പെട്ടതോടെയാണ് വീണ്ടും ടെൻഡർ നടത്താൻ തീരുമാനിച്ചത്. മൂന്നാമത്തെ ടെൻഡറിൽ രണ്ട് കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. അവർ കൂടുതൽ തുക ആവശ്യപ്പെട്ടു. അതോടെയാണ് മൂന്നാമത്തെ ടെൻഡറും പരാജയമായത്.
പദ്ധതിക്കായി സർക്കാർ 29.75 കോടി രൂപയാണ് അനുവദിച്ചത്. 31.2 കോടി രൂപയാണ് പക്ഷേ പദ്ധതി ചെലവ് കണക്കാക്കിയത്. മൂന്നാമത്തെ ടെൻഡറിൽ സർക്കാർ അനുവദിച്ച തുകയുടെ 25ശതമാനം കൂടുതലാണ് കമ്പനികൾ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇറിഗേഷൻ വകുപ്പ് സർക്കാരിന് സമർപ്പിച്ചെങ്കിലും, തുക അധികമാണെന്ന് ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പ് വിസമ്മതിച്ചു.
പൈലിങ്ങിനിടയിലെ ചോർച്ച കാരണം മധ്യഭാഗത്തെ 14 ഷട്ടറുകൾ വേനൽക്കാലത്തുപോലും അടച്ചിടാറില്ല. ജലം സംഭരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.
ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച പരിഹരിക്കുന്നതിന് ചമ്രവട്ടം റെഗുലേറ്റർ ഡിവിഷൻ തയ്യാറാക്കിയ പരിഹാര നിർദേശം സർക്കാരിന് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞു. പദ്ധതിയുടെ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ഐ.ഐ.ടി. നടത്തിയ പഠന റിപ്പോർട്ട് കഴിഞ്ഞവർഷം റെഗുലേറ്റർ ഡിവിഷന് സമർപ്പിച്ചിരുന്നു.
ഒരു കിലോമീറ്റർ നീളവും, 70 ഷട്ടറുകളും ഉള്ള റെഗുലേറ്ററിന്റെ മധ്യഭാഗത്തെ 20 ഷട്ടറുകൾക്കടിയിലൂടെയാണ് ചോർച്ചയെന്ന് ഡൽഹി ഐ.ഐ.ടി. നടത്തിയ പഠനത്തിൽ കണ്ടെത്തി.
ഇതനുസരിച്ചു ഇപ്പോഴുള്ള മൂന്നര മുതൽ ഏഴ് മീറ്റർ വരെയുള്ള പൈലിങിനോടുചേർന്ന് തൊട്ട് താഴെയായി 11. 2 മീറ്റർ ആഴത്തിൽ പൈലിങ് നടത്തി ഷീറ്റുകൾ സ്ഥാപിച്ചാലേ ചോർച്ചയ്ക്ക് പരിഹാരം കാണാനാകൂ എന്നാണ് ഐ.ഐ.ടി. അഭിപ്രായപ്പെട്ടത്
#360malayalam #360malayalamlive #latestnews