കാര്‍ഷിക നിയമങ്ങളുടെ ഗുണം കൃഷിക്കാര്‍ക്ക് ലഭിക്കണം - ഇ. ടി മുഹമ്മദ് ബഷീർ എം. പി
രാജ്യത്തെ കാര്‍ഷിക നിയമങ്ങളുടെ ഗുണം കൃഷിക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഇടത്തട്ടുകാര്‍ക്കും വന്‍കിടക്കാര്‍ക്കും ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവ പാവപ്പെട്ട കൃഷിക്കാര്‍ക്ക് പ്രയോജനപ്രദമാകുന്ന വിധത്തില്‍ പരിവര്‍ത്തിപ്പിക്കപ്പെടണമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
എസ്സന്‍സ്യല്‍ കമോഡിറ്റീസ് അമെന്‍മെന്‍ഡ് ആക്ടുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം.പി. കൃഷിക്കാരന് വിപണന സൗകര്യം സർക്കാർ ചെലവില്‍ ഏര്‍പ്പെടുത്തി മാത്രമേ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങളും മറ്റും ചെയ്യുന്നതിനു പുറമേ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. മുന്‍കാലത്ത് ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ ക്ഷാമം നേരിട്ടിരുന്ന ഇന്ത്യ ഇന്നു ലോകത്തിലെ പലഭാഗത്തേക്കും ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യുന്ന വിധത്തിലേക്ക് ഉയര്‍ന്നു വന്നു. പക്ഷേ അതിന്റെ പ്രയോജനം പാവപ്പെട്ട കൃഷിക്കാര്‍ക്കു ലഭിക്കുന്നില്ല. അത് ഗൗരവമായ പരിഗണനക്ക് വിധേയമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. നിയമ നിര്‍മാണത്തിന്റെ കാര്യത്തില്‍ ഓര്‍ഡിനന്‍സിന്റെ വഴി തേടുന്ന സർക്കാറിന്റെ തുടര്‍ച്ചയായ സമീപനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും എം.പി ചൂണ്ടിക്കാട്ടി.
എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് പുന:സ്ഥാപിക്കണം
രാജ്യം വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സമയത്ത് തങ്ങളാല്‍ കഴിയുന്ന സേവനവും ത്യാഗവും ചെയ്യുന്നത് സംതൃപ്തിയുള്ള കാര്യമാണെന്നും അതേസമയം എംപിമാരുടെ പ്രാദേശിക വികസനഫണ്ട് പുന:സ്ഥാപിക്കണമെന്നും മുസ്ലീംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പാര്‍ലമെന്റില്‍ എം .പി മാരുടെ അലവൻസ് സംബന്ധിച്ച ബില്ലിന്റെ ചര്‍ച്ചവേളയില്‍ സംസാരിക്കുകയായിരുന്നു ഇ. ടി. എം.പിമാരുടെ പ്രാദേശിക വികസനഫണ്ട് കൊണ്ട് ധാരാളം കാര്യങ്ങള്‍ ഓരോ മണ്ഡലത്തിലും നടന്നുവരികയാണ്. അതെല്ലാം ഈ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ പോലും പ്രയോജനം ചെയ്യുന്ന കാര്യങ്ങളാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഓരോ എം.പിമാരും തങ്ങളുടെ പ്രദേശിക വികസനഫണ്ടില്‍ നിന്നും വലിയ തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്തെല്ലാം വിപരീത സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും എം.പി മാരുടെ പ്രാദേശിക വികസന ഫണ്ട് പുനസ്ഥാപിക്കണമെന്ന് ഇ.ടി.ആവശ്യപ്പെട്ടു. 2020-21, 21-22 വര്‍ഷങ്ങളിലേക്കുള്ള എം.പി ഫണ്ട് നിര്‍ത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഇനി ഫണ്ട് അനുവദിക്കില്ല എന്ന് വ്യക്തമാക്കിയത് കാരണം നിലവില്‍ പൂര്‍ത്തീകരിച്ച പല പ്രവൃത്തികള്‍ക്കും ഫണ്ട് ലഭിക്കാത്ത അവസ്ഥയാണുള്ളത്. സാങ്കേതിക കാരണങ്ങളാല്‍ നിശ്ചിത സമയം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ പ്രവൃത്തികളാണിത്. എം.പിമാര്‍ക്ക് അനുവദിക്കുന്ന ഫണ്ടായ അഞ്ച് കോടി രൂപ ഗഡുവായിട്ടാണ് അനുവദിച്ചിരുന്നത്. ലഭിച്ച ഫണ്ട് ചെലവഴിക്കുന്ന മുറക്കാണ് മറ്റ് ഗഡുക്കള്‍ അനുവദിക്കുന്നത്. കുടിശ്ശിക ഇനത്തില്‍ ലഭിക്കേണ്ട ഫണ്ടും ഉടന്‍ അനുവദിക്കണമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
#360malayalam #360malayalamlive #latestnews