മത്സ്യതൊഴിലാളിയുടെ മൃതദേഹം മാറി സംസ്കരിച്ചെന്ന പരാതി; ഡി.എൻ.എ പരിശോധന നടത്തും
പൊന്നാനി: മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മാറി സംസ്കരിച്ചെന്ന പരാതിയിൽ ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനം. മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞയാഴ്ച കടലിൽ ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ടെടുത്ത മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മാറി സംസ്കരിച്ചെന്നാണ് പരാതി. വീണ്ടും പോസ്റ്റ്മോർട്ടം ചെയ്ത ശേഷമായിരിക്കും ഡി.എൻ.എ പരിശോധന നടത്തുക.
ഇതിനായി ആർ.ഡി.ഒക്ക് തീരദേശ പൊലീസ് റിപ്പോർട്ട് നൽകും. പൊന്നാനി തീരദേശ പൊലീസ് സ്റ്റേഷനിൽ കടലിൽ അപകടത്തിൽപെട്ട് കാണാതായ പൊന്നാനി സ്വദേശിയുടെയും താനൂർ സ്വദേശിയുടെയും ബന്ധുക്കളെയും രാഷ്ട്രീയ പ്രതിനിധികളെയും വിളിച്ച് ചേർത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞദിവസം കടലിൽനിന്ന് കണ്ടെടുത്തത് പൊന്നാനി മുക്കാടി സ്വദേശി മദാറിൻെറ വീട്ടിൽ കബീറിൻെറ മൃതദേഹമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
കബീറിൻെറ മൃതദേഹമാണ് ലഭിച്ചതെന്ന് ഇവരുടെ ബന്ധുക്കളും താനൂർ സ്വദേശി ഉബൈദിൻെറ മൃതദേഹമാണ് കണ്ടെടുത്തതെന്ന് ഇവരുടെ ബന്ധുക്കളും ഉറപ്പിച്ച് പറഞ്ഞതോടെ ചർച്ചയിൽ തീരുമാനം കൈകൊള്ളാൻ കഴിഞ്ഞില്ല. തുടർന്നാണ് മറ്റു നടപടികളുമായി മുന്നോട്ടുപോകാൻ തീരദേശ പൊലീസ് സി.ഐ മനോഹരൻ തീരുമാനിച്ചത്. മൂന്നുദിവസം മുമ്പാണ് തിരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ താനൂർ ഭാഗത്തുനിന്നും മൃതദേഹം ലഭിച്ചത്.
ഇത് മറ്റൊരു ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട താനൂർ സ്വദേശി കുഞ്ഞാലകത്ത് ഉബൈദിൻെറയാണെന്ന് സ്ഥിരീകരിക്കുകയും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി സ്രവ പരിശോധന ഉൾപ്പെടെ നടത്തിയതിനുശേഷം സംസ്കരിക്കുകയുമായിരുന്നു. ശനിയാഴ്ച മൃതദേഹത്തിൻെറ ഫോേട്ടാ കണ്ട കബീറിൻെറ ബന്ധുക്കൾ വസ്ത്രം നോക്കി തിരിച്ചറിയുകയും പ്രതിഷേധവുമായി പൊന്നാനി തീരദേശ പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു.
#360malayalam #360malayalamlive #latestnews