ജീവന് വേണ്ടി സമരം ചെയ്യേണ്ടി വരുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല: പി.ഡി.പി
എടപ്പാൾ: ഒരു പൗരന്റെ ജീവന്‍ നിലനിര്‍ത്താനും ചികിത്സ ലഭ്യമാക്കാനും സമരം ചെയ്യേണ്ടി വരുന്നത് ഭരണഘടനയുടെ അന്തസ്സിന് കളങ്കമാണെന്നും ജനാധിപത്യ രാജ്യത്ത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും പി.ഡി.പി.സംസ്ഥാന സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് വിദഗ്ദ പരിശോധനക്കായി ബാംഗ്ളൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. വൃക്കയുമായി ബന്ധപ്പെട്ട രോഗാവസ്ഥ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി രണ്ട് സര്‍ജറി ഉള്‍പ്പെടെ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പി.ഡി.പി. നേതാക്കള്‍ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും നാളിതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. വിചാരണയുടെ പേരില്‍ ഒരു പൗരന്‍ രണ്ട് പതിറ്റാണ്ടിലധികം തടവില്‍ കഴിയേണ്ടി വരുന്നത് രാജ്യത്തെ നിയമസംവിധാനത്തിന് തന്നെ മാനക്കേടാണ് .
''മഅ്ദനിയുടെ നീതിക്ക് വേണ്ടി ജീവന്റെ വിലയുള്ള പോരാട്ടം'' എന്ന മുദ്രാവാക്യത്തില്‍ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ പി.ഡി.പി.സംഘടിപ്പിച്ച സമരജ്വാലയുടെ ഭാഗമായി മണൂരിൽല്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് റാഫി മാണൂർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ബാദുഷാ കാലടിത്തറ മുഖ്യ പ്രഭാഷണം നടത്തി ജില്ല കൗണ്‍സില്‍ അംഗം ടി.വി.എം മുസ്തഫ ,
പി.സി.എഫ് നേതാക്കളായ അസീസ് മാണൂർ, അബ്ദുള്ള, റഫീഖ് പഞ്ചായത്ത് ഭാരവാഹികളായ അലി മാണൂർ , നൗഷാദ് മുത്തു , റഹീം മുസല്യാർ , മുജീബ് ഗുരുക്കൾ , ലത്തീഫ് നടക്കാവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തവനൂർ നിയോജകമണ്ഡലത്തില്‍ അയങ്കലം , ആലത്തിയൂർ, നരിപ്പറമ്പ്, കാവിലക്കാട് തുടങ്ങിയ കേന്ദ്രങ്ങളിലും സമരജ്വാല സംഘടിപ്പിച്ചു. അയാങ്കലത്ത് നടന്ന സമരജ്വാല നിയോജകമണ്ഡലം സെക്രട്ടറി സലാം അതളൂർ ആലത്തിയൂരിൽ മണ്ഡലം വൈസ്പ്രസിഡന്റ് സൈതാലി കുട്ടിചമ്രവട്ടം. കാവിലക്കാട് നിയോജകമണ്ഡലം ട്രഷറർ സുലൈമാൻ ബീരാൻ ചിറ , തുടങ്ങിയവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
#360malayalam #360malayalamlive #latestnews