സൗജന്യ കിറ്റിൽ അഴിച്ചുപണി നടത്തി സിവിൽ സപ്ലൈസ്, വിതരണം ഡിസംബർ വരെ തുടരും
സപ്ലൈകോയുടെ ഭക്ഷ്യവസ്തു കിറ്റിൽ അഴിച്ചുപണി. മോശം നിലവാരത്തെ തുടർന്ന് പ്രതിക്കൂട്ടിലായ ശർക്കരയും പപ്പടവും കിറ്റിൽനിന്ന് ഒഴിവാക്കി. കിറ്റിലെ സാധനങ്ങളുടെ നിലവാരം, മൂല്യം എന്നിവയിൽ ആക്ഷേപങ്ങൾ വന്നതിനാൽ വിജിലൻസ് അന്വേഷണവും നടക്കുകയാണ്. അതേ സമയം കുറവുകൾ മാറ്റി കിറ്റ് വിതരണം കൂടുതൽ മാസത്തേക്ക് നീട്ടാൻ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു. സാധനങ്ങളുടെ ഗുണം, ആരോഗ്യശുചിത്വ നിബന്ധനകൾ എന്നിവ പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ ക്വാളിറ്റി കൺട്രോൾ ഒാഫീസറെ ചുമതലപ്പെടുത്തി.
എല്ലാ റേഷൻ കാർഡുടമകൾക്കും സെപ്റ്റംബർമുതൽ ഡിസംബർവരെ കിറ്റ് സൗജന്യമായി നൽകാൻ വകുപ്പ് ഉത്തരവായി. 350 രൂപ വില വരുന്ന ഒൻപത് ഇനങ്ങളടങ്ങിയ കിറ്റാണ് നൽകുന്നത്. സാധനങ്ങൾ ഉൾപ്പെട്ട തുണി സഞ്ചിയെയും ഒരിനമായി പരിഗണിച്ചാണിത്. റേഷൻ കടകൾ വഴി സപ്ലൈകോ കിറ്റുകൾ വിതരണം ചെയ്യും.
കിറ്റിലെ ഇനങ്ങളും അളവും
750 ഗ്രാം കടല, ഒരു കിലോ പഞ്ചസാര, ഒരു കിലോ ആട്ട, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളകുപൊടി, ഒരു കിലോ ഉപ്പ്, 750 ഗ്രാം ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, ഒരു തുണി സഞ്ചി.
ക്രമം
മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുകളെന്ന ക്രമത്തിലാകും കിറ്റ് വിതരണം. ലോക് ഡൗൺ സമയത്ത് ആയിരം രൂപ വിലവരുന്ന 17 ഇനങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ഓണക്കാലത്ത് 500 രൂപയുടെ 11 ഇനങ്ങളായിരുന്നു കിറ്റിലുണ്ടായിരുന്നത്. ഓണക്കിറ്റിലെ ശർക്കരയ്ക്ക് ഗുണനിലവാരമില്ലെന്ന് പരാതിയുയർന്നതോടെ ശർക്കര ഒഴിവാക്കി പഞ്ചസാര ഉൾപ്പെടുത്തിയിരുന്നു.
#360malayalam #360malayalamlive #latestnews