‘മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടു’; സർക്കാരിനെതിരെ തെളിവ് പുറത്തുവിട്ട് ബിജെപി
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിൽസയിലിരിക്കേ സർക്കാർ ഫയലിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാരിയർ. 2018 സെപ്റ്റംബർ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തിൽനിന്ന് അമേരിക്കയിലേക്കു പോയതെന്നു സന്ദീപ് പറഞ്ഞു. തിരിച്ചു വന്നത് സെപ്റ്റംബർ 23നും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഫയൽ മൂന്നാം തീയതിയാണ് പൊതുഭരണവിഭാഗത്തിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെത്തുന്നത്. സെപ്റ്റംബർ 9നാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതായി രേഖകളിൽ കാണുന്നത്. ഡിജിറ്റൽ ഒപ്പല്ല ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻകാല പ്രാബല്യത്തോടെ ഒപ്പിടാൻ കഴിയില്ല, അതു നിയമവിരുദ്ധമാണ്.
13ന് ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് തിരികെ അയയ്ക്കുമ്പോഴും മുഖ്യമന്ത്രി കേരളത്തിലില്ല. കേരളത്തിൽ രണ്ടു മുഖ്യമന്ത്രിമാരുണ്ടോയെന്നു സംശയിക്കേണ്ട സാഹചര്യമാണെന്നു സന്ദീപ് പറഞ്ഞു. മുഖ്യമന്ത്രിക്കു പകരം ശിവശങ്കറാണോ സ്വപ്നയാണോ ഫയലിൽ ഒപ്പിട്ടതെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നയാൾ ഓഫിസിലുണ്ടോ എന്നു കണ്ടെത്താൻ അന്വേഷണം നടത്തണം. മുഖ്യമന്ത്രി ഒപ്പിട്ട എല്ലാ ഫയലുകളും പരിശോധനയ്ക്കു വിധേയമാക്കണം.
മുഖ്യമന്ത്രി നാട്ടിലില്ലാത്തപ്പോൾ വ്യാജ ഒപ്പിട്ടെങ്കിൽ അദ്ദേഹം നാട്ടിലുള്ളപ്പോഴും വ്യാജ ഒപ്പിടാന്‍ സാധ്യതയുണ്ട്. കള്ള ഒപ്പിടാൻ ആളെ പാർട്ടി നിയമിച്ചിട്ടുണ്ടോയെന്നും അതോ ഒപ്പിടാൻ കൺസൾട്ടൻസിയെ വച്ചോയെന്നും സന്ദീപ് ചോദിച്ചു. ഗുരുതരമായ കാര്യമാണ് സംഭവിച്ചത്. മുൻപ് മുഖ്യമന്ത്രിയായിരുന്നവർ അവരുടെ അറിവോടെ ചീഫ് സെക്രട്ടറിയെ കൊണ്ട് ഫയലിൽ ഒപ്പിടീക്കുകയായിരുന്നു ചെയ്തിരുന്നത്. മുഖ്യമന്ത്രി അമേരിക്കയിൽ പോയപ്പോൾ അദ്ദേഹത്തിനു പകരം നാടു ഭരിച്ചത് ആരാണെന്ന് സർക്കാർ വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനല്ല ‘പിണറായി വ്യാജനാണ്’ കേരളം ഭരിക്കുന്നത്. സെക്രട്ടേറിയറ്റിൽ എല്ലാം ഇ ഫയൽ അണെന്നാണാണ് സർക്കാർ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി ഒപ്പിട്ട ഫയൽ പൂർണമായും കടലാസ് ഫയലാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
#360malayalam #360malayalamlive #latestnews