കോവിഡ് കാലത്തെ പരീക്ഷകൾ; സർക്കാർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു
ന്യൂഡൽഹി: കോവിഡ് കാലത്തെ പരീക്ഷ നടത്തിപ്പിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടുത്തി സർക്കാർ പുതുക്കിയ മാർഗരേഖ പുറപ്പെടുവിച്ചു. രാജ്യത്തെ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വർഷ പരീക്ഷകളും, പ്രവേശന പരീക്ഷകളും നടത്താനുള്ള ആലോചനകൾ നടക്കുന്ന ഘട്ടത്തിലാണ് പുതിയ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയത്. പുതിയ മാർഗരേഖ പ്രകാരം കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള പരീക്ഷ കേന്ദ്രങ്ങൾ മാത്രമേ പ്രവർത്തിക്കാൻ കഴിയുള്ളൂ. അദ്ധ്യാപകർ , മറ്റു ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവരിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവരെ പരീക്ഷ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ല. ഇത്തരത്തിൽ അവസരം നഷ്ടപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനം ഒരുക്കാനുള്ള നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരീക്ഷകൾ പല ഘട്ടമായി നടത്താനുള്ള സാധ്യതകൾ തേടണം. ഓരോ കേന്ദ്രത്തിലും ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. എല്ലാ കേന്ദ്രങ്ങളിലും പ്രത്യേകം മുറികൾ ഒരുക്കണമെന്നും നിർദേശമുണ്ട്. പരീക്ഷ സമയത്തെ പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പ്രവേശിപ്പിക്കാനാണ് ഇത്തരത്തിലുള്ള മുറികൾ. ഇവർക്ക് വൈദ്യസഹായം എത്തിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കണം. ബാഗ്, മൊബൈൽ ഫോൺ, പുസ്തകങ്ങൾ എന്നിവ പരീക്ഷ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല. സാമൂഹ്യ അകലം ഉറപ്പുവരുത്തണം. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ നിർബന്ധമായും സാക്ഷ്യപത്രം നൽകണമെന്നും നിർദേശമുണ്ട്.
#360malayalam #360malayalamlive #latestnews