ഗുരുവായൂരിൽ ഉത്രാടക്കാഴ്‌ചക്കുല സമർപ്പണം ഞായറാഴ്‌ച
ഗുരുവായൂർ: ഗുരുവായൂരപ്പന് ഞായറാഴ്‌ച ഉത്രാടംനാളിൽ ഭക്തർ കാഴ്‌ചക്കുലകൾ സമർപ്പിക്കും. അമ്പലത്തിലേക്ക് പ്രവേശനമില്ലാത്തതിനാൽ ഭക്തർ ഗോപുരത്തിനു പുറത്താണ് കാഴ്‌ചക്കുലകൾ സമർപ്പിക്കുക.
ഞായറാഴ്‌ച രാവിലെ ശീവേലിക്കുശേഷം ആറരയ്ക്ക് കാഴ്‌ചക്കുലസമർപ്പണം തുടങ്ങും. കൊടിമരച്ചുവട്ടിൽ അരിമാവ് അണിഞ്ഞുവെച്ച നാക്കിലയിൽ അന്ന് രാവിലെ ഗുരുവായൂരപ്പനെ പൂജിക്കുന്ന ഓതിക്കൻ ആദ്യത്തെ കാഴ്‌ചക്കുല സമർപ്പിക്കും. നിലവിൽ മേൽശാന്തിയില്ലാത്തതിനാലാണ് ഓതിക്കന് അവസരം കൈവന്നത്.
ഓതിക്കനുശേഷം ശാന്തിയേറ്റ കീഴ്ശാന്തിക്കാരും ഊരാളനും ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും കാഴ്‌ചക്കുല സമർപ്പിക്കും. ഗോപുരത്തിനു പുറത്തും അരിമാവ് അണിഞ്ഞ് നാക്കിലവെച്ചാണ് ഭക്തരുടെ കാഴ്‌ചക്കുലസമർപ്പണം.
ലഭിക്കുന്ന കാഴ്‌ചക്കുലകളിൽ ഒരുഭാഗം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ഒരുഭാഗം തിരുവോണത്തിന് ക്ഷേത്രത്തിൽ പഴപ്രഥമൻ തയ്യാറാക്കാൻ ഉപയോഗിക്കും. തിരുവോണനാളിൽ പുലർച്ചെ ഗുരുവായൂരപ്പന് ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഓണപ്പുടവകളും സമർപ്പിക്കും.
#360malayalam #360malayalamlive #latestnews