പൊന്നാനി നഗരസഭയിൽ ഒരു അങ്കണവാടിക്ക് കൂടി സ്വന്തം കെട്ടിടമുയരും; സൗജന്യമായി സ്ഥലം വിട്ട് നൽകി
പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു അങ്കണവാടിക്ക് കൂടി ഇനി സ്വന്തമായി കെട്ടിടം ഉയരും. ഇതിനാവശ്യമായ ഭൂമി സൗജന്യമായി വിട്ട് നൽകി. പൊന്നാനി നഗരസഭയിലെ വാർഡ് 13 ൽ പ്രവർത്തിക്കുന്ന 78 നമ്പർ അങ്കണവാടിക്കാണ് സ്ഥലം വിട്ട് നൽകിയത്. ചെറുവായ്ക്കര സ്വദേശിയായും പ്രവാസിയുമായിരുന്ന മേലേപുറത്ത് സേതുമാധവനാണ് സ്വന്തം പേരിലുള്ള രണ്ട് സെന്റ് ഭൂമി വിട്ട് നൽകിയത്.
പതിറ്റാണ്ടുകളായി വിവിധ വാടക കെട്ടിടങ്ങളിൽ മാറിമാറിയാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. സൗജന്യമായി ഭൂമി ലഭിച്ചതോടെ സ്വന്തമായി കെട്ടിടം എന്ന സ്വപ്നമാണ് പൂവണിയുന്നത്. പൊന്നാനി നഗരസഭയുടെ കീഴിയിൽ 83 അങ്കണവാടികളാണ് പ്രവർത്തിയുന്നത്. ഇതിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് സ്ഥലം ലഭ്യമാക്കാൻ നഗരസഭ അഭ്യർത്ഥന നടത്തിയിരുന്നു. നഗരസഭയുടെ അഭ്യർത്ഥനയെ തുടർന്ന് ഇതോടകം വിവിധ വ്യക്തികൾ ഭൂമികൈമാറിയിട്ടുണ്ട്. ഇതോടെ 62 അങ്കണവാടികൾക്കാണ് സ്വന്തമായി സ്ഥലം ലഭ്യമായത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം അഞ്ച് അങ്കണവാടിക്ക് വിവിധ വ്യക്തികൾ ഭൂമി വിട്ടുനൽകി.
വിട്ട് നൽകിയ ഭൂമിയുടെ രേഖകൾ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, വാർഡ് കൗൺസിലർ കെ.ഗിരീഷ് കുമാർ, നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ തുടങ്ങിയവർ സംബന്ധിച്ചു. സേതുമാധവനോടുള്ള നഗരസഭയുടെ ആദരവായി ചെയർമാൻ പൊന്നാട അണിയിച്ചു.
#360malayalam #360malayalamlive #latestnews