പൊന്നാനിയിൽ ഐ.ടി.ഐ തുടങ്ങുന്നതിന് കൗൺസിൽ യോഗത്തിൽ അംഗീകാരം
തീരദേശ മേഖലയിൽ സാങ്കേതിക വിദ്യഭ്യാസ രംഗത്ത് പുത്തനുണർവേകാൻ പൊന്നാനിയിൽ പുതിയ ഐ.ടി.ഐ നിർമിക്കാൻ തീരുമാനം. ഇതിനായി സൗജന്യമായി സ്ഥലം വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഐ.ടി.ഐ ക്യാമ്പസ് ട്രെയിനിംഗ് ഇൻസ്പക്ടർ നഗരസഭയ്ക്ക് നൽകിയ വിഷയത്തിൽ കൗൺസിലിൽ അംഗീകാരമായി. വിട്ടുകിട്ടിയ സ്ഥലത്ത് ഡിപ്പാർട്ട്മെന്റ് കെട്ടിടം പണിയുന്നത് വരെ ഐ.ടി.ഐ താൽകാലികമായി പ്രവർത്തിക്കുന്നതിനാവശ്യമായ വാടക രഹിത കെട്ടിടം, വൈദ്യുതി, വെള്ളം, ഫർണീച്ചർ എന്നിവ സൗജന്യമായി നൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകണമന്നും ഇൻസ്പെക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
അമൃത് 2.0 പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനും കൗൺസിൽ തീരുമാനമായി. പദ്ധതിക്കായി 21.015 കോടി രൂപയാണ് നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്.
ഭീമമായ കെട്ടിട നികുതി കുടിശ്ശികയുള്ള നികുതിദായകർക്ക് തവണകളായി നികുതി അടവാക്കുന്നതിന് വേണ്ട സർക്കാർ അനുമതിക്കായുള്ള നഗരസഭയുടെ അപേക്ഷയ്ക്കും കൗൺസിൽ അംഗീകാരം നൽകി. കൂടാതെ 62 ചതുരശ്ര മീറ്റർ തറവിസ്തീർണത്തിൽ താഴെയുള്ള വീടുകളെ വസ്തുനികുതിയിൽ നിന്ന് അഞ്ച് വർഷത്തേക്ക് ഒഴിവാക്കാനായി തീരുമാനിച്ചു.
നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ രജീഷ് ഊപ്പല, ഷീന സുദേശൻ, ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീർ, കൗൺസിലർമാരായ മുഹമ്മദ് ഫർഹാൻ, അനുപമ മുരളീധരൻ, അജീന ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.
#360malayalam #360malayalamlive #latestnews