അങ്കണവാടി ടീച്ചറുടെ സ്മരണയിൽ അങ്കണവാടിക്ക് സ്വന്തം കെട്ടിടം ഉയരുന്നു
അങ്കണവാടി പ്രവർത്തകയായി സേവനം അനുഷ്ഠിക്കവേ അകാലത്തിൽ മരണമടഞ്ഞ പ്രസന്ന ടീച്ചറുടെ ഓർമയിൽ അങ്കണവാടിക്ക് സ്വന്തം കെട്ടിടം ഉയരും. ഈശ്വരമംഗലം സ്വദേശിയായിരുന്ന വാകൂറ്റിൽ പ്രസന്ന കുമാരിയുടെ ഓർമക്കായാണ് കുടുംബം അങ്കണവാടിക്ക് സൗജന്യമായി ഭൂമി വിട്ടുനൽകിയത്. പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ കഴിഞ്ഞിരുന്ന ഈശ്വരമംഗലത്തെ 64 ആം നമ്പർ അങ്കണവാടിക്കാണ് കെട്ടിടം പണിയുന്നതിനായി സ്ഥലം വിട്ടുകൊടുക്കുന്നത്. ഈശ്വരമംഗലം വാകൂറ്റിൽ മോഹനന്റെ വീടിനോട് ചേർന്നു രണ്ട് സെന്റ് ഭൂമിയാണ് നഗരസഭക്കായി വിട്ട് നൽകിയത്.
പൊന്നാനി നഗരസഭയുടെ കീഴിൽ ആകെ 83 അങ്കണവടികളാണ് പ്രവർത്തിക്കുന്നത്. അതിൽ 55 അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടം ഉണ്ട്. പല അങ്കണവാടികൾക്കും സുമനുസ്സുകൾ സൗജന്യമായി സ്ഥലം വിട്ട് നൽകിയതാണ്. പുതിയ ഭരണസമിതി നിലവിൽ വന്ന് ഒരു വർഷം ആകുമ്പോഴേക്കും നാല് അങ്കണവാടികൾക്ക് ഇതുവരെ സ്വന്തമായി സ്ഥലം ലഭിച്ചു. ഇവിടങ്ങളിൽ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ പണിയാനാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്.
ഭൂമിയുടെ രേഖകൾ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം വക്കുറ്റിൽ മോഹനിൽ നിന്നും ഏറ്റുവാങ്ങി. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, വാർഡ് കൗൺസിലർ നസീമ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രമീള, അങ്കണവാടി വർക്കർ റഹ്മത്ത്, മുൻ കൗൺസിലർ പി രാമകൃഷ്ണൻ, കെപി സുകേഷ് രാജ്, യു ഷിജുലേഷ് എന്നിവർ സംബന്ധിച്ചു.
#360malayalam #360malayalamlive #latestnews