ആളും ആരവവും ഇല്ലാതെ ഗുരുവായൂരിലെ അത്തക്കളം
മഹാമാരിക്കാലത്തിന്റെ കാറൊഴിഞ്ഞ്, നിറമുള്ള ജീവിതപ്പീലികൾ വിടരുമെന്ന പ്രതീക്ഷയേകി ഇന്ന് അത്തം ഒന്ന്. അങ്ങാടിയിലേക്ക് പൂവിളിച്ചു പോവാതെ, തൊട്ടരികിലെ തുമ്പയും മുക്കുറ്റിയും നന്ത്യാർവട്ടവും കാശിത്തുമ്പയും തെറ്റിയും കാക്കപ്പൂവുമെല്ലാം ഇറുത്താവും ഇനി പത്തുനാൾ മലയാളികൾ ഓണക്കാല മുറ്റം നിറക്കുക.
കാലങ്ങൾക്കുശേഷം നാട്ടിൻപുറത്തെ നന്മ മണക്കുന്ന പൂക്കൾ ഇന്ന് അത്തപ്പൂക്കളം അലങ്കരിക്കും. തുമ്പയും കാക്കപ്പൂവും മുക്കുറ്റിയും പൂക്കളം വാണിരുന്ന കാലം ഉണ്ടായിരുന്നു. പിന്നീടത് തമിഴ്നാട്ടിൽ നിന്ന് വരുന്ന ചെട്ടിക്കും ജമന്തിക്കും വഴിമാറി. ഇപ്പോൾ കോവിഡി െൻറ പശ്ചാത്തലത്തിൽ ഓണപ്പൂക്കളം ഒരുക്കാൻ നാട്ടിൻപുറത്തെ പൂക്കൾതന്നെ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുകയാണ്.
വർഷങ്ങൾക്കുശേഷം നാട്ടിൻപുറത്തെ പൂക്കൾക്ക് ഓണപ്പൂക്കളത്തിൽ വീണ്ടും സ്ഥാനം ലഭിച്ചിരിക്കുന്നു. നന്മായാൽ നാടുഭരിച്ചിരുന്ന മഹാബലിയെ വരവേൽക്കാനായി മലയാളികൾ ഒരുങ്ങിനിൽക്കുന്നതാണ് ഓണം എന്നാണ് ഐതിഹ്യം. ഇല്ലായ്മകൾ എല്ലാം മാറ്റിവെച്ച് ഓണം ആഘോഷിക്കണം എന്നാണ് പഴമക്കാർ പറയാറ്. സുഭിക്ഷതയോടെ രാജാവിനെ വരവേൽക്കുന്നതുകൊണ്ടാണ് അത്. എന്നാൽ ഇത്തവണ കോവിഡിെൻറ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ അൽപം മാറ്റിവെക്കാം.
അത്തം നാൾ മുതൽ തുടങ്ങുന്ന ആളുകളെ പങ്കെടുപ്പിച്ചുള്ള പൂക്കളമത്സരങ്ങൾ ഉൾപ്പെടെയുള്ള ഓണമത്സരങ്ങൾ മാറ്റിവെക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ ചേർന്നുള്ള പൂക്കളം ഒരുക്കൽ ഒഴിവാക്കണം.
പൂക്കളമൊരുക്കിക്കഴിഞ്ഞാലുടൻ കൈ സാനിറ്റൈസർ ഉപയോഗിച്ച് കഴുകണം, ഓണത്തോടനുബന്ധിച്ചുള്ള യാത്രകൾ ഒഴിവാക്കുക, ചെറിയ കുട്ടികളുമായുള്ള യാത്രകൾ, ഷോപ്പിങ് എന്നിവ ഒഴിവാക്കുക, തിരക്കുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക, മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ മാനദണ്ഡങ്ങൾ മറക്കാതെ പാലിക്കുക, വിനോദയാത്രകൾ ഒഴിവാക്കുക തുടങ്ങിയ ജാഗ്രത നിർദേശങ്ങളോടെയാണ് ഈ പൂക്കാലം പുലരുന്നത്.
#360malayalam #360malayalamlive #latestnews