ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് തുടരാമെന്ന് ഹൈക്കോടതി
കൊച്ചി∙ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് തുടരാമെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. നോട്ടു നിരോധന സമയത്ത് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ചുമതലയിലുള്ള ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് കളമശേരി സ്വദേശി ജി. ഗിരീഷ്ബാബുവാണ് കോടതിയെ സമീപിച്ചത്.
ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് രണ്ടു മാസം മുമ്പ് ഇഡി കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പുറമേ വിജിലൻസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഈ രണ്ടു കേസുകളിലും അന്വേഷണം തുടരാം എന്നാണ് ഹൈക്കോടതി അറിയിച്ചിട്ടുള്ളത്. അതേസമയം, മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടിലൂടെ വന്നത് കള്ളപ്പണമല്ല എന്ന വാദമാണ് ഇബ്രാഹിം കുഞ്ഞ് കോടതിയിൽ വാദിച്ചത്. ഇബ്രാഹിം കുഞ്ഞിന്റെ വസ്തുവകകൾ ഉൾപ്പടെ പരിശോധിച്ച കോടതി കേസിൽ വിശദമായ അന്വേഷണം നിർദേശിച്ച് ഹർജി തീർപ്പാക്കി.
കള്ളപ്പണക്കേസ് കോടതിയിൽ പുരോഗമിക്കുന്നതിനിടെ അത് പിൻവലിക്കാൻ വി.കെ. ഇബ്രാഹിംകുഞ്ഞ് തനിക്ക് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും ഒത്തു തീർപ്പിനു തയാറാകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് പരാതിക്കാരനായ ജി. ഗിരീഷ് ബാബു കോടതിയെ സമീപിച്ചിരുന്നു. ഇബ്രഹിം കുഞ്ഞിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. കേസ് പിൻവലിക്കാൻ കഴിയില്ലെങ്കിൽ എറണാകുളത്തെ ചില ലീഗ് നേതാക്കളുടെ പ്രേരണ മൂലമാണ് കേസ് നൽകിയതെന്ന് കത്ത് നൽകാനും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടതായി ഗിരീഷ്ബാബു കോടതിയിൽ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് വിജിലൻസ് കേസെടുക്കുകയും അദ്ദേഹത്തിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
#360malayalam #360malayalamlive #latestnews