രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍
കേരളം കണ്ട ഏറ്റവും വലിയ ചരിത്രവിജയത്തിനു ശേഷം തുടര്‍ഭരണത്തിലേക്കു കടക്കുന്ന രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നു. 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങിയ മന്ത്രിസഭ ഗവര്‍ണര്‍ ആരിഫ് ഖാന്റെ മുന്‍പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. തുടര്‍ന്ന് മന്ത്രിസഭയുടെ ആദ്യ യോഗം വൈകീട്ട് 5.30ന് സെക്രട്ടറിയേറ്റില്‍ നടക്കും.
കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ വേദിയില്‍ ഭാര്യ കമലയ്ക്കും ചെറുമകനും ഒപ്പമാണ് എത്തിയത്. നിയുക്ത മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വേദിയിലെത്തി. വേദിയില്‍ രണ്ട് മീറ്റര്‍ അകലത്തിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. അതിഥികള്‍ക്കുള്ള ഇരിപ്പിടം ഒന്നരമീറ്റര്‍ അകലത്തിലുമാണ്. എല്‍ ഡി എഫിലേയും സാമൂഹ്യ സാംസ്‌കാരിക രംഗത്തേയും പ്രമുഖരാണ് സ്റ്റേഡിയത്തില്‍ എത്തിയത്. മുന്നൂറില്‍ താഴെ കസേരകള്‍ മാത്രമാണ് പന്തലിനുളളില്‍ ക്രമീകരിച്ചിരുന്നത്.
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി 2.50ന് ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് എത്തി. സ്റ്റേഡിയത്തിലേക്ക് ഒമ്പത് ഉന്നത ഉദ്യോസ്ഥര്‍ക്ക് മാത്രമാണ് പ്രവേശന അനുമതി ഉണ്ടായിരുന്നത്. ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതി ലാല്‍, പി ആര്‍ ഡി ഡയറക്‌ടര്‍ ഹരികിഷോര്‍, ഡി ജി പിമാരായ ലോക് നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, എ ഡി ജി പി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശന അനുമതി ഉണ്ടായിരുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാവശ്യമായ ഉദ്യോഗസ്ഥര്‍ മാത്രമേ പങ്കെടുക്കാവു എന്ന് ഉറപ്പ് വരുത്തണമെന്നും കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
അഭിനന്ദനങ്ങള്‍ നേര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ശ്രീ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയെ വിളിച്ച് ആശംസകള്‍ നേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെർച്വൽ ആയി ചടങ്ങ് വീക്ഷിക്കും. പ്രതിസന്ധിയുടെ ഈ കാലത്ത് ജനങ്ങള്‍ സര്‍ക്കാറില്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കാന്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാറിന് കഴിയട്ടെ.
ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യു.ഡി.എഫ് ഉണ്ടാവും. ഒന്നിച്ച് നില്‍ക്കേണ്ട വിഷയങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കും, വിയോജിപ്പുകള്‍ ശക്തമായി രേഖപ്പെടുത്തുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
#360malayalam #360malayalamlive #latestnews #kerala #pinarayigovernment