നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ ദമ്പതികളുടെ അയൽവാസിയായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു
കുടിയൊഴുപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ അയൽവാസിയായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നമുയർത്തിയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അയൽവാസി വസന്തയെ പോലീസ് വീട്ടിൽ നിന്നും മാറ്റിയത്.
മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ ഇവർക്കെതിരേ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ് നടപടി. വസന്തയെ പോലീസ് വീട്ടിൽ നിന്നും മാറ്റുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.
കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ അഡ്വക്കേറ്റ് കമ്മീഷന്റെയും പോലീസിന്റെയും മുന്നിലാണ് ദമ്പതികളായ രാജൻ (47), അമ്പിളി (40) എന്നിവർ ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. രാജന്റെ മൃതദേഹം തിങ്കളാഴ്ച തര്‍ക്കപ്രദേശത്തുതന്നെ സംസ്കരിച്ചിരുന്നു. ഭാര്യയുടെ മൃതദേഹം ഇന്നു വൈകിട്ട് രാജന്റെ കുഴിമാടത്തിന് സമീപം സംസ്കരിക്കും.
അവകാശവാദം ഉന്നയിച്ച ഭൂമി തന്റേത് തന്നെയാണെന്ന് വസന്ത നേരത്തെ പ്രതികരിച്ചിരുന്നു. നിയമവഴി മാത്രമാണ് സ്വീകരിച്ചത്. വസ്തു തന്റേതെന്നു തെളിയിക്കും. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലും വിട്ടുകൊടുക്കില്ലെന്നും നിയമത്തിന്റെ മുന്നില്‍ മുട്ടുകുത്തിച്ചിട്ട് വിട്ടുകൊടുക്കാമെന്നും വസന്ത പറഞ്ഞു.
#360malayalam #360malayalamlive #latestnews