ലീഗ് വിമതന്റെ പിന്തുണ; മുക്കം നഗരസഭ എല്‍.ഡി.എഫ് ഭരിക്കും
യു.ഡി.എഫ്-വെൽഫെയർ സംഖ്യംമൂലം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽക്ക് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കിയ മുക്കം നഗരസഭാ ഭരണം ഒടുവിൽ വിമത പിന്തുണയോടെ എൽ.ഡി.എഫിന്. ഇടതു പക്ഷത്തോടൊപ്പം സഹകരിച്ചു പ്രവർത്തിക്കുമെന്ന് ലീഗ് വിമതനായി മത്സരിച്ചു ജയിച്ച മുഹമ്മദ് അബ്ദുൽ മജീദ് പറഞ്ഞു. തന്റെ വോട്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ ഇടതുപക്ഷം അംഗീകരിച്ചു. നാട്ടുകാരുടെ തീരുമാനമാണ് തന്റെയും തീരുമാനമെന്നും മജീദ് പറഞ്ഞു. വെൽഫെയർ പാർട്ടിയുടെ സാന്നിധ്യം കൊണ്ട് ഇത്തവണ ഏറ്റവും ശ്രദ്ധേയമായിരുന്നു മുക്കം നഗരസഭ. ഫലം വന്നതോടെ ആകെയുള്ള 33 സീറ്റിൽ യു.ഡി.എഫ് വെൽഫെയർ സഖ്യത്തിന് 15 സീറ്റും, എൽ.ഡി.എഫിന് 15 സീറ്റും എ.ഡി.എയ്ക്ക് രണ്ട് സീറ്റും ലീഗ് വിമതന് ഒരു സീറ്റുമായിരുന്നു ലഭിച്ചത്. തുടർന്നാണ് ഇരട്ടകുളങ്കര വാർഡിൽ നിന്നും വിജയിച്ച ലീഗ് വിമതൻ മുഹമ്മദ് അബ്ദുൾ മജീദ് നിർണായകമായത്.
രണ്ട് മുന്നണികളുമായും ചർച്ച നടത്തിയെന്നാണ് അബ്ദുൾ മജീദ് പറഞ്ഞതെങ്കിലും നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് മജീദിന്റെ പിന്തുണ തേടാൻ വലിയ രീതിയിൽ ശ്രമിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇപ്പോൾ തന്നെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ കനത്ത പരാജയത്തിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത് വെൽഫെയറുമായി യു.ഡി.എഫ് കൂട്ടുകൂടിയെന്ന് എതിരാളികൾ നടത്തിയ വലിയ രീതിയിലുള്ള പ്രചാരണമാണ്. ഇത് പാർട്ടിക്കുള്ളിൽ തന്നെ വിമർശനത്തിന് ഇടയാക്കിയിട്ടുമുണ്ട്. മുക്കം നഗരസഭയിൽ വിമതന്റെ പിന്തുണയോടെ യുഡിഎഫ് ഭരണത്തിലേറിയാൽ എതിരാളികളുടെ പ്രചാരണത്തിന് ശക്തികൂടുകയും ചെയ്യും. വെൽഫെയറുമായി ചേർന്ന് നഗരസഭ ഭരിക്കുന്നൂവെന്ന പഴി പിന്നേയും കേൾക്കേണ്ടി വരും. നിയമസഭാ തിരഞ്ഞെടുപ്പുകൂടി അടുക്കുന്ന സാഹചര്യത്തിൽ മുക്കം നഗരസഭ വീണ്ടും ചർച്ചയാവുകയും തിരിച്ചടി ഉണ്ടാവുമെന്നും യു.ഡി.എഫ് കരുതുന്നു. ഈയൊരു വിമർശനം കൂടിയൊഴിവാക്കുക എന്നതും കൂടിയാണ് മുക്കം നഗരസഭാ ഭരണം പിടിച്ചെടുക്കാൻ യുഡിഎഫ് വലിയ രീതിയിൽ ശ്രമം നടത്താതിരുന്നത്. മുക്കത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് അബ്ദുൾ മജീദ് പറഞ്ഞു. താൻ ഇപ്പോഴും ലീഗുകാരൻ തന്നെയാണ്. നഗരസഭയ്ക്കുള്ളിൽ മാത്രമാണ് പിന്തുണ നൽകുകയെന്നും പുറത്ത് ലീഗിന്റെ പ്രവർത്തനത്തിൽ സജീവമാകുമെന്നും മുന്നോട്ട് വെച്ച കാര്യങ്ങളിൽ നിന്ന് പിന്നോട്ട് പോയാൽ പിന്തുണ പിൻവലിക്കുമെന്നും അബ്ദുൾ മജീദ് ചൂണ്ടിക്കാട്ടി.
#360malayalam #360malayalamlive #latestnews