സബ് ജയിലിൽ പച്ചക്കറി കൃഷി വിളവെടുത്തത് നൂറുമേനി
പെരിന്തൽമണ്ണ: സ്ഥലപരിമിതികൾക്കുള്ളിൽ നിന്ന് ജൈവപച്ചക്കറി ഉത്പാദിപ്പിച്ച് പെരിന്തൽമണ്ണ സബ് ജയിൽ. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് ജയിൽ സൂപ്രണ്ട് എസ്.എ. റഷീദ് അഹമ്മദിന്റെ മേൽനോട്ടത്തിൽ അന്തേവാസികളുടെ സഹായത്താൽ പച്ചക്കറി കൃഷി സാദ്ധ്യമാക്കിയത്. സംസ്ഥാനത്തെ ജയിലുകളിൽ പരമാവധി സ്ഥലം പ്രയോജനപ്പെടുത്തി പച്ചക്കറി കൃഷി ചെയ്യണമെന്ന ജയിൽ ഐ.ജി.യുടെ നിർദ്ദേശമുണ്ട്. പെരിന്തൽമണ്ണ നഗരസഭ കൃഷി ഓഫീസിന്റെ മേൽനോട്ടത്തിൽ സഹജീവനം പദ്ധതിയിലുൾപ്പെടുത്തി 70,000 രൂപ അനുവദിച്ചു. 500 ഗ്രോബാഗിൽ കൃഷിയിറക്കുന്നതിനാവശ്യമായ തൈകൾ, ജൈവവളം, കീടനാശിനികൾ എന്നിവ ലഭ്യമാക്കി. കൃഷിവകുപ്പിന്റെ മേൽനോട്ടത്തിലുള്ള കാർഷിക കർമ്മസേനയുടെ സേവനവും പ്രയോജനപ്പെടുത്തി.
വെണ്ട, വഴുതന, പച്ചമുളക്, പയർ, തക്കാളി, കാബേജ്, കോളിഫ്ളവർ, ചീര, ചോളം, മത്തൻ തുടങ്ങിയവയാണ് വിളവെടുപ്പിന് പാകമായത്.
വിളവെടുപ്പ് ഉദ്ഘാടനം പെരിന്തൽമണ്ണ കൃഷി ഓഫീസർ മാരിയത്ത് കിബ്ത്തിയ നിർവഹിച്ചു. ഏലംകുളം കൃഷി ഓഫീസർ ഡോ. കെ. നിസാർ, കൃഷി അസിസ്റ്റന്റ് പി.ആർ. പ്രമീള, ജയിൽ സൂപ്രണ്ട്, കാർഷിക കർമ്മസമിതി പ്രവർത്തകൻ ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.
#360malayalam #360malayalamlive #latestnews