'ബിജെപിയുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടിയാണ് ഗവർണറുടേത്'; ഗവർണറെ വിമർശിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ നിരാകരിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെയാണ് പ്രത്യേക നിയമസഭാ സമ്മേളനം തീരുമാനിച്ചിരുന്നത്. ഏതു വിഷയം ചര്‍ച്ച ചെയ്യണമെന്നതും അടിയന്തര സ്വഭാവം ഉണ്ടോയെന്ന് തീരുമാനിക്കേണ്ടതും ഗവര്‍ണറല്ല മന്ത്രിസഭയാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫ് പ്രതികരിച്ചു. 'ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് ഗവര്‍ണറുടെ ശ്രമം. എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല. മന്ത്രിസഭയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് ', ജോസഫ് ആരോപിച്ചു.
മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശയാണ് സര്‍ക്കാര്‍ തള്ളിയത്. ഇത് അസാധാരണ സാഹചര്യമാണ്. നിയമപരമായ വശങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം. ഇത് സംബന്ധിച്ച പ്രതിപക്ഷ നീക്കം എങ്ങനെ വേണമെന്ന് യുഡിഎഫ് ആലോചിച്ച് തീരുമാനം എടുക്കുമെന്നും കെ സി ജോസഫ് അറിയിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് അനുമതി നിഷേധിച്ചത്. ഇതോടെ ബുധനാഴ്ച നടക്കാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി. ബുധനാഴ്ച ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ തള്ളിയത്.
#360malayalam #360malayalamlive #latestnews