ജമ്മു-കശ്മീരിൽ ഗുപ്കാര്‍ സഖ്യത്തിന് വന്‍മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ജില്ലാ വികസന കൗൺസിലിലേക്ക് വോട്ടെണ്ണലിൽ ഫാറൂഖ് അബ്‌ദുളള നേതൃത്വം നൽകുന്ന പീപ്പിൾ അലൈൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷന്റെ മുന്നേറ്റം. അവസാന ഫലസൂചനകൾ അനുസരിച്ച് പ്രാദേശിക പാർട്ടികളുടെ സഖ്യമായ ഗുപ്കാർ സഖ്യം 81 സീറ്റുകളിൽ മുന്നിലാണ്. ബി ജെ പി 47 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഒറ്റയ്‌ക്ക് മത്സരിച്ച കോൺഗ്രസിന് നിലവിൽ 21 സീറ്റുകളിൽ മാത്രമേ ലീഡുളളൂ. കാശ്‌മീരിൽ ഗുപ്കാർ സഖ്യവും ജമ്മുവിൽ ബി ജെ പിയുമാണ് മുന്നേറുന്നത്. ജമ്മു പ്രവിശ്യയിൽ 44 സീറ്റുകളിലാണ് ബി ജെ പി മുന്നേറ്റം തുടരുന്നത്. ഗുപ്കാർ സഖ്യം ഇവിടെ 20 സീറ്റിലാണ് മുന്നിൽ. എന്നാൽ കാശ്‌മീരിൽ ഗുപ്കാർ സഖ്യം 61 സീറ്റുകളിൽ മുന്നിലാണ്. ഇവിടെ മൂന്ന് സീറ്റുകളിൽ മാത്രമാണ് ബി ജെ പി മുന്നിലുളളത്.
ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പാണ് ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ്. ജമ്മുകാശ്‌മീരിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. ജമ്മു കാശ്‌മീരിലെ ഇരുപത് ജില്ലകളിലെ 280 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 2,181 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എട്ട് ഘട്ടങ്ങളിലായി ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. നവംബർ 28ന് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അവസാന ഘട്ട വോട്ടെടുപ്പ് നടന്നത് ഡിസംബർ 19നാണ്. ഫറൂഖ് അബ്‌ദുളളയുടെ നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്‌തിയുടെ പി ഡി പി അടക്കമുളളവര്‍ ഗുപ്കാർ സഖ്യത്തിന് കീഴിലാണ് മത്സരിച്ചത്.
#360malayalam #360malayalamlive #latestnews