കാർഷിക നിയമഭേദഗതികൾ തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം: ഗവര്‍ണര്‍ വിശദീകരണം തേടി
തിരുവനന്തപുരം: നാളത്തെ നിയമസഭ സമ്മേളനത്തിന് വിശദീകരണം തേടി ഗവർണർ. സഭ ചേരേണ്ട അടിയന്തര സാഹചര്യമെന്താണെന്ന് ഗവർണർ സർക്കാരിനോട് ആരാഞ്ഞു. എന്നാൽ സഭ ചേരേണ്ട സാഹചര്യമുണ്ടെന്നും അനുമതി നൽകണമെന്നുമാണ് സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടത്. രാജ്യമാകെ കർഷകരുടെ പ്രതിഷേധത്തിനിടയാക്കിയ കാർഷിക നിയമത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഒരു മണിക്കൂർ മാത്രം നീളുന്ന പ്രത്യേക നിയമസഭ സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചത്. ഡൽഹിയിലെ സമരത്തിന് കേരളത്തിന്റെ ഐക്യദാർഢ്യം അറിയിക്കാനാണ് സമ്മേളനം ചേരുന്നതെന്ന് കഴിഞ്ഞ ദിവസം സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ വിശദീകരണം ചോദിച്ചതോടെ സമ്മേളനത്തിൽ അനിശ്ചിതത്വമുണ്ടായിരിക്കുകയാണ്.
കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ മുൻപ് പഞ്ചാബ് പ്രത്യേക നിയമസഭ സമ്മേളനം ചേർന്നിരുന്നു. നിലവിൽ സമരം ചെയ്യുന്ന കർഷകർക്ക് അനുകൂലമായി കൂടുതൽ കർഷകർ മഹാരാഷ്‌ട്രയിൽ നിന്നും ഡൽഹിയിലെത്തും. മദ്ധ്യപ്രദേശിൽ നിന്ന് ആയിരം കർഷകർ കഴിഞ്ഞ ദിവസം കർഷക സമരത്തിന് പിന്തുണയുമായി ഡൽഹിയിലെത്തിയിരുന്നു. നവംബർ 26ന് ആരംഭിച്ച കർഷക സമരം നിരവധി തവണ കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയിട്ടും തീരുമാനമായില്ല. കേന്ദ്രം നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ നിയമം പിൻവലിക്കാനാകില്ലെന്നും ഭേദഗതിയാകാമെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകിയ സൂചന.
#360malayalam #360malayalamlive #latestnews