കോൺഗ്രസിൻറെ നേതൃത്വത്തെ തീരുമാനിക്കുന്നത് അവർ തന്നെ; മുഖ്യമന്ത്രി പറഞ്ഞതെല്ലാം അസംബന്ധമാണ് - പി കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തെ തീരുമാനിക്കുന്നത് ആ പാര്‍ട്ടിയാണെന്നും അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോയി. യു.ഡി.എഫിന് ലഭിക്കേണ്ട കുറച്ചു വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. കെണിയില്‍ തങ്ങളെ കുടുക്കാനാകില്ല. മുഖ്യമന്ത്രിയുടെ ഫെയസ്ബുക്ക് പോസ്റ്റ് അസംബന്ധമാണ്. മുസ്ലീം ലീഗ് വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മുന്നാക്ക-പിന്നാക്ക സംവരണത്തില്‍ ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും സര്‍ക്കാര്‍ മുന്നാക്ക സംവരണം കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
"തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സി.പി.എമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ മികച്ച ഫലമുണ്ടാക്കിയത് ലീഗാണ്. ഇതിലുള്ള അസൂയകൊണ്ടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത്", കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. "എല്‍.ഡി.എഫിന്റെ എസ്.ഡി.പി.ഐ ബന്ധത്തിന് തെളിവുണ്ട്. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ എല്ലാ കക്ഷികളെയും എല്‍.ഡി.എഫ് ഇത്രയും കാലം കൊണ്ടുനടക്കുകയായിരുന്നു. ഇത്തവണ ആദ്യമായാണ് വെല്‍ഫെയര്‍ പാര്‍ട്ടി എല്‍ഡിഎഫുമായി പിരിഞ്ഞ് മത്സരിച്ചത്". എസ്ഡിപിഐ ഇപ്പോഴും അവര്‍ക്കൊപ്പമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. "ലോട്ടറി അടിച്ചതിന് സമാനമായ വിജയമാണ് എല്‍.ഡി.എഫിനുണ്ടായത്. വരുന്ന തിരഞ്ഞെടുപ്പില്‍ അത് കൈമോശം വരുമോയെന്ന ഭയം എല്‍.ഡി.എഫിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശക്തമായി തിരിച്ചുവരും. ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ഘടകക്ഷികളുടെ മുന്നേറ്റം എല്‍.ഡി.എഫ് ഭയപ്പെടുന്നു. അതിനാല്‍ യു.ഡി.എഫ് മുന്നേറ്റം തടയിടാന്‍ മുന്നണിയില്‍ വിഭാഗീയതയുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
#360malayalam #360malayalamlive #latestnews