മമതയ്‌ക്ക് വീണ്ടും തിരിച്ചടി; ഒരു എം എൽ എ കൂടി പാർട്ടി വിട്ടു
ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. ഒരു എം എൽ എ കൂടി തൃണമൂൽ കോൺഗ്രസ് വിട്ടു. സിൽഭദ്ര ദത്തയാണ് രാജിവച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ബംഗാളിൽ എത്താനിരിക്കെയാണ് തൃണമൂൽ ക്യാമ്പുകളെ ഞെട്ടിച്ച് എം എൽ എമാരുടെ അപ്രതീക്ഷിത രാജി. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് രാജിവച്ച സിൽഭദ്ര ദത്ത. കൂടുതൽ എം എൽ എമാർ സിൽഭദ്രയെ തുണച്ച് പാർട്ടി വിട്ടേക്കുമെന്നാണ് സൂചന. നേരത്തെ പാർട്ടിവിട്ട മുകൾ റോയിയുമായി അടുത്ത ബന്ധമാണ് സിൽഭദ്രക്കുളളത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ വൻ പ്രതീക്ഷയാണ് ബി ജെ പി വച്ചുപുലർത്തുന്നത്. അതേസമയം എം എൽ എമാരുടെ കൊഴിഞ്ഞുപോക്ക് മമതയ്‌ക്ക് വൻ ആഘാതമാവുകയാണ്.
മമതയുടെ വിശ്വസ്‌തരിൽ ഒരാളായിരുന്ന സുവേന്ദു അധികാരി ഇന്നലെ പാർട്ടിയിൽ നിന്നും രാജിവച്ചിരുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിൽ ശക്തമായ സ്വാധീനമുളള നേതാവാണ് സുവേന്ദു അധികാരി. ശക്തനായ നേതാവിനെ പാർട്ടിയിലെത്തിച്ച് അടുത്ത തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി. കേന്ദ്രവും സംസ്ഥാനവും തമ്മിലുളള അധികാര വടംവലി മുറുകുന്നതിനിടെയാണ് മമതയെ കൂടുതൽ സമ്മർദ്ദത്തിലാക്കിക്കൊണ്ടുളള ബി ജെ പിയുടെ രാഷ്ട്രീയ നീക്കങ്ങൾ. ഇതിനിടെ മമതയ്‌ക്ക് പിന്തുണയുമായി അരവിന്ദ് കേജ്രിവാൾ രംഗത്തെത്തി. ബംഗാൾ സർക്കാരിന്റെ അധികാരത്തിൽ കടന്നുകയറാനുളള കേന്ദ്ര സർക്കാർ നീക്കം അപലപനീയമാണെന്നും ഫെഡറൽ സംവിധാനം അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനുമാണ് കേന്ദ്ര ശ്രമമെന്നും കേജ്രിവാൾ ആരോപിച്ചു.
അതേസമയം, പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും വൈകിട്ട് ഡൽഹിയിൽ എത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ചരയ്‌ക്ക് എത്തണമെന്നാണ് നിർദശം. ക്രമസമാധാന സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് ഉദ്യോഗസ്ഥരെ വീണ്ടും ആഭ്യന്തര മന്ത്രാലയം ഡൽഹിയ്‌ക്ക് വിളിപ്പിച്ചത്.
#360malayalam #360malayalamlive #latestnews