പൊന്നാനി ആഹ്ലാദ പ്രകടനത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആക്രമിച്ച് സിപിഎം പ്രവർത്തകർ
പൊന്നാനി: പൊന്നാനി നഗരസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊണ്ട് പന്ത്രണ്ടാം വാർഡിൽ വിജയിച്ച എൽഡിഎഫ് ആഹ്ലാദ പ്രകടനത്തിന്റെ മറവിൽ വ്യാപക അക്രമം അഴിച്ചുവിട്ടു സിപിഎം പ്രവർത്തകർ. പന്ത്രണ്ടാം വാർഡിലെ കോൺഗ്രസ് പ്രവർത്തകരും ഇലക്ഷൻ സമയത്ത് സജീവമായി യുഡിഎഫിനു വേണ്ടി വർക്ക് ചെയ്ത നെടുമ്പുര ക്കൽ രതീഷിനും കുടുംബത്തിനുമാണ് ആക്രമണം ഏൽക്കേണ്ടിവന്നത്.
ഇവർ താമസിക്കുന്ന വീടിനു മുൻപിലൂടെ പ്രകടനവുമായി പോയ എൽഡിഎഫ് പ്രവർത്തകർ രതീഷിനെ വീട്ടിലേക്ക് പടക്കം പൊട്ടിച്ച് വലിച്ചെറിയുകയും, അസഭ്യം പറയുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത രതീഷിനെയും കുടുംബത്തിനെയും ആണ് ആക്രമിച്ചത്. പടക്കം അകത്തേക്ക് പൊട്ടിച്ച് ഇടരുത് എന്നും കുട്ടികളുള്ള വീടാണെന്ന് പറഞ്ഞ് എതിർത്ത രതീഷിനെ സിപിഎം പ്രവർത്തകർ വീട് കയറി ആക്രമിക്കുകയായിരുന്നു. രതീഷിനെ മർദ്ദിക്കുകയും കണ്ണിൽ കണ്ടതെല്ലാം തകർക്കുകയും ചെയ്തു. പിതാവിനെ ഉപദ്രവിക്കുന്നത് കണ്ടു ഓടിച്ചെന്ന് സംരക്ഷിക്കാൻ നോക്കിയ 15 വയസ്സുള്ള രതീഷിനെ മകളെ നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. അരിശം തീരാതെ സിപിഎം പ്രവർത്തകർ രതീഷിന്റെ മകളുടെ കഴുത്തിലും ദേഹത്തും മാലപ്പടക്കം ചുറ്റുകയും, ഇപ്പോൾ പൊട്ടിക്കും എന്ന് ഭീഷണിപ്പെടുത്തുകയും, നിന്നെക്കൊണ്ട് ചെങ്കൊടി ഞങ്ങൾ പിടിപ്പിക്കും എന്നും പറഞ്ഞ് പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു.
അക്രമികളുടെ നഖം കൊണ്ട് പെൺ കുട്ടിയുടെ കൈയിൽ പാടുകൾ വീഴുകയും, തടിച്ചു വീർക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ ദേഹത്ത് പടക്കം ചുറ്റിയത് കണ്ട മാതാവ് ഉച്ചത്തിൽ ശബ്ദം വെച്ചു, ബോധരഹിതയായി നിലത്തു വീഴുകയും ചെയ്തു. അച്ഛനെയും സഹോദരിയെയും ഉപദ്രവിക്കുന്നത് കണ്ട് ഓടിച്ചെന്ന 12 വയസ്സുള്ള രതീഷിന്റെ മകനെയും അക്രമിസംഘം വെറുതെ വിട്ടില്ല. 12 വയസ്സുള്ള ആൺ കുട്ടിയെ ഉമ്മറത്തു നിന്നും പുറത്തേക്ക് തള്ളിയിടുകയും കുട്ടിയുടെ ദേഹത്തും കാലിലും ഒക്കെ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. വലതു കാലിന്റെ പടത്തിന് പരിക്കേറ്റ അവസ്ഥയിലാണ് 12 വയസ്സുകാരൻ. രതീഷും കുടുംബവും പൊന്നാനി താലൂക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നു. പെൺകുട്ടിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. പൊന്നാനി പോലീസിൽ പരാതി നൽകി എഫ് ഐ ആർ ഇട്ടെങ്കിലും പ്രായ പൂർത്തിയാകാത്ത കുട്ടികളെ ആക്രമിച്ച കേസായിട്ടും പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന ദുർബല വകുപ്പുകൾ ചേർത്താണ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. ഇതിനെതിരെ കുടുംബം തിരൂർ ഡി വൈ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
റിപ്പോർട്ട്: നൗഷാദ്
#360malayalam #360malayalamlive #latestnews