കഷായം ഉണ്ടാക്കിയതെന്ന് കരുതുന്ന പാത്രം കണ്ടെത്തി: ഷാരോൺ വധക്കേസിൽ കൂടുതൽ തെളിവ്
തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്. പ്രതി ഗ്രീഷ്മയുമായി നടത്തിയ തെളിവെടുപ്പിൽ കഷായം ഉണ്ടാക്കിയതെന്ന് കരുതുന്ന പാത്രം ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. കഷായം ഒഴിച്ചുവെച്ച കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ഇന്ന് രാമവർമൻ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ഷാരോണിനെ പല തവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കിയിരുന്നു. ഷാരോണിനെ ഒഴിവാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം ഗ്രീഷ്മയുടെ വീട്ടിൽ പൊലീസ് സീൽ ചെയ്ത വാതിൽ തകർത്ത് അജ്ഞാതൻ അകത്ത് കയറിയ സംഭവം കൂടുതൽ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയത്.
കേസ് അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഷാരോണിനെ കൊന്നത് താനാണ് എന്ന് ഗ്രീഷ്മ സമ്മതിച്ച ദിവസം രാത്രി വീടിന് നേരെ നടന്ന കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നിരുന്നു. ഷാരോൺ കേസിൽ കേസന്വേഷേണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.
#360malayalam #360malayalamlive #latestnews