പാലിയേക്കര ടോള്‍പിരിവ് വ്യവസ്ഥകള്‍ പാലിക്കാതെ; സിബിഐ കേസെടുത്തു
കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട അഴിമതിയിൽ സി.ബി.ഐ. കേസെടുത്തു. നിർമാണ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെയും ദേശീയപാത അതോറിറ്റി അധികൃതർക്കും എതിരേയാണ് കേസെടുത്തത്. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി എം.ഡി. വിക്രം റെഡ്ഡിയെ ഒന്നാംപ്രതിയാക്കി പ്രാഥമിക എഫ്.ഐ.ആർ. കൊച്ചിയിലെ സി.ബി.ഐ. കോടതിയിൽ സമർപ്പിച്ചു.
2006 മുതൽ 2012 വരെ നടന്ന മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നവീകരണത്തിൽ വലിയ ക്രമക്കേടുകൾ നടന്നതായാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ. ആകെ 102.44 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായും വ്യവസ്ഥകൾ പാലിക്കാതെയാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നതെന്നും സി.ബി.ഐ.യുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഇതിനുപിന്നാലെയാണ് കമ്പനിയെയും ദേശീയപാത അതോറിറ്റി അധികൃതരെയും പ്രതികളാക്കി കേസെടുത്തത്. കേസിൽ ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരും പ്രതികളായേക്കുമെന്നാണ് സി.ബി.ഐ. നൽകുന്ന സൂചന.പാലിയേക്കരയിലെ ടോൾ പിരിവിനെതിരേയും ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിക്കെതിരേയും നേരത്തെ മുതൽ ഗുരുതരമായ ആരോപണങ്ങളുണ്ടായിരുന്നു. നിർമാണത്തിന് മുടക്കിയ തുകയുടെ വലിയൊരു ശതമാനവും ടോൾപിരിവിലൂടെ തിരിച്ചുകിട്ടിയിട്ടും 2028 വരെ ടോൾ പിരിക്കാൻ കരാർ നൽകിയതും വിവാദമായി. ടോൾപിരിക്കുന്നതിനൊപ്പം ദേശീയപാതയുടെ അറ്റക്കുറ്റപ്പണികളും അടിപാത അടക്കമുള്ള നിർമാണങ്ങളും കമ്പനി നടത്തിയിട്ടില്ലെന്നും ആരോപണമുയർന്നിരുന്നു. കരാറിലെ ഈ വ്യവസ്ഥകളൊന്നും നടപ്പാക്കാതെയാണ് കമ്പനി പാലിയേക്കരയിൽ ടോൾ പിരിവ് നടത്തിവരുന്നത്.
#360malayalam #360malayalamlive #latestnews