ലീഗ് സ്ഥാനാർഥിക്കെതിരേ പ്രചാരണംകെ.എം.സി.സി. നേതാവിനെ യു.ഡി.എഫ്. പ്രവർത്തകർ തടഞ്ഞു
എരമംഗലം: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമം പതിമൂന്നാം വാർഡിൽ മുസ്‌ലിംലീഗ് സ്ഥാനാർഥിക്കെതിരേ പ്രചാരണത്തിനെത്തിയ കെ.എം.സി.സി. നേതാവിനെ യു.ഡി.എഫ്. പ്രവർത്തകർ തടഞ്ഞു. കെ.എം.സി.സി. വെളിയങ്കോട് ഗ്ലോബൽ കമ്മിറ്റി മുഖ്യരക്ഷാധികാരിയും ലീഗ് പ്രാദേശികനേതാവുമായ ജിന്നൻ മുഹമ്മദുണ്ണിയെയാണ് ശനിയാഴ്‌ച വൈകുന്നേരം ആറിന് യു.ഡി.എഫ്. പ്രവർത്തകർ തടഞ്ഞത്.
യൂത്ത്‌ലീഗ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് സക്കരിയ, ഗ്രാമം വാർഡിലെ സ്വതന്ത്രസ്ഥാനാർഥി എം.പി. നിസാർ എന്നിവരുമായി ഗ്രാമം മേഖലയിൽ പ്രചാരണത്തിനിറങ്ങിയപ്പോഴാണ് യു.ഡി.എഫ്. പ്രവർത്തകർ തടഞ്ഞത്.
മുസ്‌ലിംലീഗ് സ്ഥാനാർഥിയായ ആർ.വി. സക്കീറിനെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തുമെന്ന കെ.എം.സി.സി. നേതാവിന്റെ ശബ്‌ദസന്ദേശവും നേരത്തേ നവമാധ്യമങ്ങൾവഴി പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം അയ്യോട്ടിച്ചിറ പതിനാലാം വാർഡിൽ ലീഗ് വിമതസ്ഥാനാർഥിയായി മത്സരിക്കുന്ന റംല ബാദുഷയുടെ പ്രചാരണത്തിനും ജിന്നൻ മുഹമ്മദുണ്ണി ഇറങ്ങിയതായും ഗ്രാമം വാർഡിലെ വോട്ടർമാർക്ക് പണംകൊടുക്കാനാണ് ഇദ്ദേഹമെത്തിയതെന്നും മുസ്‌ലിംലീഗ് സ്ഥാനാർഥി ആർ.വി. സക്കീർ ആരോപിച്ചു. ഇതിനെതിരേ പാർട്ടി നേതൃത്വത്തിനും ബന്ധപ്പെട്ട അധികാരികൾക്കും പരാതിനൽകുമെന്നും സക്കീർ പറഞ്ഞു.
#360malayalam #360malayalamlive #latestnews