ബംഗാളിൽ മമത-ബി ജെ പി പോര് മുറുകുന്നു
ന്യൂഡൽഹി: ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഐ പി എസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര നടപടി. നദ്ദയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തിരികെ വിളിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിയെയും ഡി ജി പി യേയും കഴിഞ്ഞദിവസം ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. തിങ്കളാഴ്ച എത്താനായിരുന്നു ഇരുവരോടും ആവശ്യപ്പെട്ടത്. എന്നാൽ അസാധാരണമായ ഈ നടപടിക്കെതിരെ രംഗത്തെതിയ മമതാ ബാനർജി ഇരുവരും ഡൽഹിയിലേക്ക് പോകില്ല എന്ന് അറിയിച്ചു.
നദ്ദയുടെ സന്ദർശനം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനർജി പറയുന്നത്. ആക്രമണം നാടകമാണ്. ബി ജെ പിക്കാർക്ക് വേറെ പണിയൊന്നുമില്ലെന്നും മമത പരിഹസിച്ചു. അതേസമയം, ബംഗാളിൽ ക്രമസാമാധാനനില തകരാറിലാണെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 19ന് ബംഗാൾ സന്ദർശിക്കും. ഡയമണ്ട് ഹാർബറിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. കല്ലുകളും ഇഷ്ടികകളും കൊണ്ടുളള ആക്രമണത്തിൽ ബി ജെ പി നേതാക്കളായ മുകുൾ റോയിക്കും കൈലാഷ് വിജയ്‍വർഗിയക്കും പരിക്കേറ്റിരുന്നു.
സംഭവത്തെക്കുറിച്ച് ഗവർണർ ജഗ്‌ദീപ് ധൻകർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ജെ പി നദ്ദയ്‌ക്ക് മതിയായ സുരക്ഷ നൽകിയിരുന്നില്ലെന്നും ബംഗാൾ പൊലീസ് മേധാവിയോട് നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രി ഭരണഘടനാനുസൃതമായി പ്രവർത്തിക്കണമെന്ന് ഗവർണർ പ്രതികരിച്ചു. തീകൊണ്ട് കളിക്കരുതെന്നും ഗവർണർ മമതയ്‌ക്ക് മുന്നറിയിപ്പ് നൽകി.
#360malayalam #360malayalamlive #latestnews