'ബംഗാളില്‍ ക്രമസമാധാന നില തകരാറില്‍', മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഗവര്‍ണര്‍
കൊൽക്കത്ത: ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണം ഉണ്ടായ സംഭവത്തിൽ പശ്ചിമബംഗാൾ സർക്കാരിനെതിരെ ഗവർണർ ജഗദീപ് ധൻകർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ബംഗാൾ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും നേരിട്ടെത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. തിങ്കളാഴ്ച നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. നദ്ദയ്‌ക്ക് മതിയായ സുരക്ഷ നൽകുന്നതിൽ ലോക്കൽ പൊലീസിന് വീഴ്‌ച സംഭവിച്ചു എന്നാണ് ഗവർണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേന്ദ്രനേതാക്കൾ വരുമ്പോൾ ലോക്കൽ പൊലീസ് പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുണ്ട്. എന്നാൽ വ്യാഴാഴ്ച നദ്ദയ്‌ക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല. അത് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാതിരുന്നതിന്റെ വീഴ്‌ചയാണ്. ബി ജെ പി ദേശീയപ്രസിഡന്റിന്റെ യാത്ര സംബന്ധിച്ച് സർക്കാരിനും ലോക്കൽ പൊലീസിനും നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതാണെന്നും ഗവർണർ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ജെ പി നദ്ദയ്‌ക്കെതിരെ നടന്ന ആക്രമണം തൃണമൂൽ കോൺഗ്രസ് സ്‌പോൺസർ ചെയ്‌ത ആക്രമണം ആണെന്ന് ബി ജെ പി ആരോപിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ പാർലമെന്റ് മണ്ഡലമായ ഡയമണ്ട് ഹാർബറിൽ വച്ചാണ് വ്യാഴാഴ്ച ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേർക്ക് ആക്രമണം ഉണ്ടായത്. വടിയും കല്ലുകളും ഉപയോഗിച്ച് ജനക്കൂട്ടം നദ്ദയുടെ കാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ബി ജെ പി നേതാക്കളായ കൈലാഷ് വിജയവർഗീയ, മുകുൾ റോയ് തുടങ്ങിയവർക്ക് പരിക്കേറ്റിരുന്നു.
#360malayalam #360malayalamlive #latestnews