തന്റെ ജീവന് ജയിലിൽ ഭീഷണിയുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി ജയിൽവകുപ്പ്
കൊച്ചി: ജയിലിൽ ജീവന് ഭീഷണിയുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അമ്മയും, മകളും, ഭർത്താവിന്റെ സഹോദരനും ജയിലിലെത്തി സ്വപ്നയെ കണ്ടിരുന്നെന്നും അധികൃതർ അറിയിച്ചു. ആരൊക്കെ സന്ദർശിച്ചുവെന്നതിന് കൃത്യമായ രേഖകളുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളുമല്ലാതെ മറ്റാരും സ്വപ്‌നയെ കണ്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്വപ്നയ്ക്ക് സംരക്ഷണം നൽകാൻ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സ്വപ്‌നയുടെ സെല്ലിൽ 24 മണിക്കൂറും ഒരു വനിതാ ഗാർഡിനെ നിയോഗിച്ചിട്ടുണ്ട്. ജയിലിന് പുറത്ത് കൂടുതൽ സായുധ പൊലീസിനെയും വിന്യസിച്ചു.
എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ പാർപ്പിച്ചിരുന്നത്. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന തന്നെ നവംബർ 25ന് മുമ്പാണ് ചിലർ ഭീഷണിപ്പെടുത്തിയതെന്നും, കണ്ടാലറിയാവുന്ന അവർ പൊലീസ്, ജയിൽ ഉദ്യോഗസ്ഥരെന്നാണ് അവകാശപ്പെട്ടതെന്നുമായിരുന്നു സ്വപ്ന ഹർജിയിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളത്തു വച്ച് മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന ഹർജി നൽകിയത്. സ്വർണക്കടത്തിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്നും, ഒരന്വേഷണ ഏജൻസിയുമായും സഹകരിക്കരുതെന്നും അവർ ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളെ ഇല്ലാതാക്കാനും തങ്ങൾക്ക് കഴിയും.
കസ്റ്റംസ് കസ്റ്റഡിയുടെ കാലാവധി അവസാനിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കോഫാപോസ തടവുകാരിയായാണ് താൻ പോകേണ്ടത്. അവിടെ തന്റെ ജീവന് സുരക്ഷയില്ല. ജയിലിൽ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാൻ സാദ്ധ്യതയുണ്ട്. സുരക്ഷ ഒരുക്കാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിൽ സ്വപ്ന ആവശ്യപ്പെട്ടിരുന്നത്. ഉന്നതരെക്കുറിച്ച് വെളിപ്പെടുത്തിയാൽ ജയിലിൽ തന്റെ ജീവൻ അപായപ്പെടുത്താൻ കഴിയുമെന്നും ഭീഷണിമുഴക്കി.
#360malayalam #360malayalamlive #latestnews