ഉന്നതർ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം; പേരുകേട്ടാൽ ബോധംകെട്ടും - ചെന്നിത്തല
തിരുവനന്തപുരം: സ്വർണക്കടത്തിലെ ഉന്നതൻ ആരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിവേഴ്‌സ് ഹവാലയ‌്ക്ക് സഹായം ചെയ്‌തത് ആരെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. സി പി എം സമരം നടത്തുന്നത് സത്യം പുറത്തുവരാതിരിക്കാനാണ്. ശിവശങ്കറിനെ എന്തുകൊണ്ട് സർവീസിൽ നിന്ന് ഇതുവരെ പിരിച്ചുവിട്ടില്ലെന്ന് വ്യക്തമാക്കണം. ശിവശങ്കറും സ്വപ്‌നയും സർക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും റിവേഴ്‌സ് ഹവാലയിൽ പങ്കുണ്ട്. ഉന്നതനെ അറിഞ്ഞാൽ ജനം ബോധംകെട്ടു വീഴുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വളരെ ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിൽ ഭരണമാറ്റത്തിന് സമയമായി. അഴിമതി ഭരണത്തിനെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം. അഴിമതി മൂടിവയ്‌ക്കാൻ വർഗീയ പ്രചാരണവുമായി സർക്കാർ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പേരുമാറ്റത്തിൽ വിവാദ പരമാർശം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെയും ചെന്നിത്തല വിമർശിച്ചു. വി മുരളീധരന് ചരിത്ര ബോധമില്ല. വിവരങ്ങൾ മനസിലാക്കിയിട്ട് വേണം സംസാരിക്കേണ്ടത്. നെഹ്‌റു ട്രോഫി വളളം കളിക്ക് ആ പേര് വന്നത് എങ്ങനെയാണെന്ന് അറിയാവുന്നവരോട് ചോദിച്ച് മനസിലാക്കണം. ഗോൾവാൾക്കറിന്റെ പേര് ഒരു കാരണവശാലും രാജീവ് ഗാന്ധി സെന്ററിന് നൽകാൻ സമ്മതിക്കില്ല. രാജീവ് ഗാന്ധിയെ അപമാനിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗോൾവാൾക്കർക്ക് ബയോ ടെക്‌നോളജിയുമായി യാതൊരു ബന്ധവുമില്ല. കേരളത്തിന്റയോ ഇന്ത്യയുടെയോ പുരോഗതിക്ക് അദ്ദേഹം യാതൊരു സംഭാവനയും നൽകിയിട്ടില്ല. കേരളത്തിലെ ജനങ്ങൾ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
#360malayalam #360malayalamlive #latestnews