പുതിയ പാർലമെന്റ് മന്ദിര നിർമ്മാണം ഇപ്പോൾ വേണ്ട; കർശന നിർദ്ദേശവുമായി സുപ്രീംകോടതി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റേത് ഉൾപ്പെടയുളള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെതിരെ സുപ്രീം കോടതി. പദ്ധതിക്ക് എതിരായ ഹർജികളിൽ അന്തിമ വിധി വരുന്നത് വരെ പുതുതായി നിർമാണം നടത്തുകയോ, കെട്ടിടങ്ങൾ പൊളിക്കുകയോ, മരങ്ങൾ മുറിച്ചുമാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. പാർലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ മാത്രമാണ് ഇപ്പോൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നതെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. നിർമാണം സംബന്ധിച്ച് വ്യക്തത വരുത്താൻ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിക്കുകയും ചെയ്തു. തുടർന്ന് സെൻട്രൽ വിസ്ത പദ്ധതിക്കായി പുതുതായി നിർമാണം നടത്തുകയോ, കെട്ടിടങ്ങൾ പൊളിക്കുകയോ, മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഈ ഉറപ്പ് കോടതി രേഖപ്പെടുത്തുകയും ചെയ്തു. പാർമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിനെതിരെയുളള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട കടലാസുജോലികളുമായി മുന്നോട്ടുപോകാനും ഈ മാസം പത്തിന് തീരുമാനിച്ചിരിക്കുന്ന ശിലാസ്ഥാപന ചടങ്ങിനും ഭൂമി പൂജയ്ക്കും കോടതി അനുമതി നൽകിയിട്ടുണ്ട്. സ്റ്റേയില്ലെന്ന് കരുതി നിർമാണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ കാലത്ത് വൻതുക മുടക്കി പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.എന്നാൽ അതൊന്നും കാര്യമാക്കാതെ നിർമ്മാണപ്രവർത്തനങ്ങളുമായി കേന്ദ്രം മുന്നോട്ടുപോവുകയായിരുന്നു.
ഇപ്പോഴത്തെ പാർലമെന്റ് മന്ദിരത്തിന് സമീപത്തായാണ് സെൻട്രൽ വിസ്ത പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത്. 64,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പുതിയ മന്ദിരത്തിന് 971 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2022 ൽ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. ഇപ്പോഴത്തെ മന്ദിരം പുരാവസ്തുവായി സംരക്ഷിക്കും.പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കരാർ 861.9 കോടി രൂപയ്ക്ക് ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയിരിക്കുന്നത്.
#360malayalam #360malayalamlive #latestnews