ഇടതുമുന്നണി നാല് വോട്ടിന് വേണ്ടി ചെറ്റത്തരം കാണിക്കില്ല; യുഡിഎഫിനെയും ബിജെപിയേയും കടന്നാക്രമിച്ച് പിണറായി
തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ യശസ്സ് തകർക്കാനാണ് ബി.ജെ.പിയും യു.ഡി.എഫും ഒന്നിച്ചു പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കൂട്ടുകെട്ടിന്റെ താത്പര്യം സംരക്ഷിക്കാൻ കേന്ദ്ര ഏജൻസികളും ഇടപെടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇടതു മുന്നണിയുടെ വെബ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. "സർക്കാരിനെതിര കെട്ടിച്ചമയ്ക്കുന്ന ആരോപണങ്ങൾ, വഴിവിട്ടു നീങ്ങുന്ന കേന്ദ്ര ഏജൻസികളെ ന്യായീകരിക്കൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബി.ജെ.പിക്കും യു.ഡി.എഫിനും ഒരേ സ്വരമാണ്. ഒരു ഭിന്നതയും അവർ തമ്മിലില്ല. യു.ഡി.എഫ് നേതാക്കളിലൊരാൾപോലും ബി.ജെ.പിയെ വിമർശിക്കുന്നത് കേൾക്കാനില്ല. അത്ര വലിയ ആത്മബന്ധത്തിലാണവർ." പിണറായി പറഞ്ഞു.
ജമാ അത്ത് ഇസ്ലാമിയുമായും യു.ഡി.എഫിന് പരസ്യബന്ധമുണ്ടെന്നും ഇതിന് നേതൃത്വം കൊടുത്തത്. മുസ്ലീം ലീഗാണെന്നും പിണറായി വിജയൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ രഹസ്യവും പരസ്യവുമായ ധാരണയുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും പിണറായി കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ഭരണം ഈ രാജ്യത്തെ അതിസമ്പന്നരായ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്. സമ്പന്നർ കൂടുതൽ സമ്പന്നരാവുകയാണെന്നും പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാവുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.സാമ്പത്തിക മേഖല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നതെന്നും ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്ന സാമ്പത്തിക നയം രാജ്യത്തെ മുച്ചൂടും മുടിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
മതവർഗീയതയോട് കേരളം വിട്ടുവീഴ്ചചെയ്യില്ലെന്നും മതനിരപേക്ഷതയുടെ സംരക്ഷണത്തിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നിലപാട് ഇടതുമുന്നണിയ്ക്കില്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ തയ്യാറല്ലെന്നും തലയുയർത്തി നെഞ്ചുവിരിച്ച് എൽ.ഡി.എഫിന് ഇത് പറയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
#360malayalam #360malayalamlive #latestnews