സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ഗണേഷ്കുമാർ എംഎൽഎ ; ആരോപണവുമായി സി.മനോജ് കുമാർ
കൊല്ലം: സോളാർ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ് കുമാറെന്ന് കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് കുമാർ. സോളാർ കേസുമായി ബന്ധപ്പെട്ട് ഒരു രഹസ്യം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അറിയാം. പരാതിക്കാരിയെ കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്‌തത് ഗണേഷ് കുമാറാണ് എന്നാണ് മനോജ് കുമാർ പറയുന്നത്. അത് അദ്ദേഹം പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്. ആ രഹസ്യം എന്താണെന്ന് തനിക്കറിയാം. ഉമ്മൻ ചാണ്ടി തുറന്നു പറയാത്തിടത്തോളം അത് തുറന്ന് പറയാൻ തനിക്കു നിർവ്വാഹം ഇല്ലെന്നും മനോജ് കുമാർ പറയുന്നു.
സരിതയെ വിവാഹം കഴിക്കാമെന്ന് ഗണേഷ് വാക്ക് നൽകിയിരുന്നുവെന്ന് സരിത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ഗണേഷ് അറിയാതെ പ്രദീപിന് ഒന്നും നടത്താനാകില്ല. തനിക്ക് മാത്രമാണ് സരിതയുമായി ബന്ധം എന്നാണ് ഗണേഷ് ആദ്യം കരുതിയിരുന്നത്. വിഷയത്തിൽ സജി ചെറിയാൻ ഇടപെട്ടിട്ടുണ്ടെന്ന് സരിത തന്നോട് പറഞ്ഞിട്ടുണ്ടെന്നും മനോജ് വ്യക്തമാക്കി. ഗണേഷ് കുമാറിന്റെ പേര് വരാതിരിക്കാൻ ഫെനി ബാലകൃഷ്‌ണനെ കണ്ട് സംസാരിച്ചിരുന്നു. മനോജിന്റെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ സജി ചെറിയാൻ ആരോപണം നിഷേധിച്ചു.
സർക്കാരിൽ നിന്ന് ഗണേഷ് രാജിവയ്‌ക്കുമ്പോൾ അദ്ദേഹം പിതൃതുല്യനായി കാണുന്ന ഉമ്മൻചാണ്ടിക്ക് വേണ്ടിയാണ് താൻ രാജിവയ്‌ക്കുന്നത് എന്ന് ഗണേഷ് പറഞ്ഞിരുന്നു. ഭാര്യ നൽകിയ കേസ് തീരുന്ന മുറയ്ക്ക് മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്നായിരുന്നു ഗണേഷ് കരുതിയത്. അത് നടക്കാതെ ആയതോടെയാണ് ഗണേഷ് യു ഡി എഫിന് എതിരെ തിരിഞ്ഞതെന്നും മനോജ് കുമാർ വെളിപ്പെടുത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞ രഹസ്യം എന്നത് നേരത്തെ വാർത്തകളിൽ നിറഞ്ഞ കാര്യമായിരുന്നു. അത് എന്താണെന്ന് ഉമ്മൻ ചാണ്ടി ഇന്നുവരെ വെളിപ്പെടുത്തിയിട്ടില്ല. വ്യക്തിപരമായ കാര്യമാണ് എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിട്ടുളളത്.
ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാർ ആർ ബാലകൃഷ്‌ണപിളളയുടേയും ഗണേഷ് കുമാറിന്റെയും ഏറ്റവും അടുത്ത വിശ്വസ്‌തരിൽ ഒരാളായിരുന്നു. അടുത്തിടെയാണ് കേരളാ കോൺഗ്രസ് ബി വിട്ട് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. അതേസമയം, മനോജ് കുമാറിന്റെ ആരോപണങ്ങൾ സോളാർ കേസിലെ പരാതിക്കാരിയായ സരിത എസ് നായർ നിഷേധിച്ചു. അടിസ്ഥാനം ഇല്ലാത്ത ആരോപണമാണ് ശരണ്യ മനോജിന്റേതെന്നായിരുന്നു സരിതയുടെ പ്രതികരണം.
അതേസമയം,ശരണ്യ മനോജ് നടത്തിയ വെളിപ്പെടുത്തൽ ശരിവച്ച് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്‌ണൻ രംഗത്തെത്തി. സത്യം പുറത്തു വന്നതിൽ സന്തോഷമെന്നായിരുന്നു ഫെന്നിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം യു ഡി എഫ് പ്രചരണ യോഗത്തിൽ സോളാർ വിഷയത്തെപ്പറ്റി മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചൂടു പിടിച്ച ചർച്ചയായി മാറിയിരിക്കുന്നത്.
#360malayalam #360malayalamlive #latestnews