വിമതരെ പുറത്താക്കാനുള്ള കോൺഗ്രസിന്റെ നിലപാടിന് പിന്നാലെ മുസ്ലിം ലീഗും; ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കും
മലപ്പുറം: വിമതശല്യം പരിഹരിക്കാന്‍ കൂട്ടപ്പുറത്താക്കലിന് തീരുമാനമെടുത്ത കോണ്‍ഗ്രസ് നിലപാടിന് പിന്നാലെ പുറത്താക്കല്‍ നടപടി പ്രഖ്യാപിച്ച് മുസ്ലിം ലീഗും. ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്ന വിമതരെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ലീഗ് തീരുമാനമെടുത്തിരിക്കുന്നത്.
ഇതിനോടകം മലപ്പുറത്ത് നിന്ന് മാത്രം 17 പേരെയാണ് പാര്‍ട്ടി ഔദ്യോഗികമായി പുറത്താക്കിയതായതെന്നും, നടപടി മറ്റ് ജില്ലകളിലും തുടരുകയാണെന്നും സംസ്ഥാന നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ വലച്ച വിമതശല്യം ഇത്തവണ ഗണ്യമായി കുറഞ്ഞു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ സമായവായ നീക്കമില്ലെന്ന നിലപാട് തുടരുകയാണ് നല്ലതെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.
ഒദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതനീക്കം നടത്തുന്നവരോട് ഒരു കരുണയും വേണ്ടെന്നും അത്തരത്തില്‍ അച്ചടക്കം പാലിക്കാത്തവരെ പാര്‍ട്ടിയില്‍ നിന്നും 6 വര്‍ഷത്തേക്ക് പുറത്താക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥികളാവുന്നവരെ നിയമസഭാ തെരഞ്ഞെടുപ്പെത്തുമ്പോള്‍ തിരിച്ചെടുക്കുന്ന പ്രവണത തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് 6 വര്‍ഷത്തേക്ക് പുറത്താക്കല്‍ എന്ന കടുത്ത നിലപാട് നേതൃത്വം സ്വീകരിച്ചത്.
15 വര്‍ഷം പൂര്‍ത്തിയാക്കിയ ജനപ്രതിനിധികളെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയതും മുന്‍പത്തേക്കാളേറെ കാര്യക്ഷമമായി റിബലുകളെ നിയന്ത്രിക്കാനായതും തെരെഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യും എന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍.
#360malayalam #360malayalamlive #latestnews