നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്. സി ആർ പി സി 406 പ്രകാരം ഹൈക്കോടതി ഉത്തരവിന് എതിരെയാണ് സർക്കാർ കോടതി മാറ്റത്തിനുളള ആവശ്യം ഹർജിയായി ഉന്നയിക്കുന്നത്.
ഹൈക്കോടതിയിൽ ഉന്നയിച്ച വാദമുഖങ്ങൾ തന്നെയായിരിക്കും സുപ്രീംകോടതിയേയും സർക്കാർ ബോദ്ധ്യപ്പെടുത്തുക. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്ന് സർക്കാർ അറിയിക്കും. 2013ലെ ഭേദഗതിപ്രകാരമുളള മാറ്റങ്ങൾക്ക് അനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും പ്രധാനപ്പെട്ട വാദം.
സുപ്രീംകോടതിയിലേക്കുളള ഹർജി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലേക്ക് സർക്കാർ അഭിഭാഷകർ കടന്നുകഴിഞ്ഞു. ഡൽഹിയിലുളള അഭിഭാഷകരുമായി കൂടിയാലോചനകൾ നടക്കുകയാണ്. മുതിർന്ന അഭിഭാഷകർ തന്നെ സുപ്രീംകോടതിയിൽ ഹാജരാകുമെന്നാണ് വിവരം.
നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ ഇതേ കാര്യവുമായി സമീപിക്കുന്ന കാര്യം സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസമായതിനാലാണ് സി ആർ പി സി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകാനുളള തീരുമാനം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അതേസമയം, ഹൈക്കോടതി വിധി വന്നതോടെ വിചാരണക്കോടതി നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വേഗത്തിൽ വിചാരണയുമായി മുന്നോട്ടുപോകാനാണ് വിചാരണക്കോടതിയുടെ ശ്രമം. കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സുരേശൻ രാജിവച്ചിരുന്നു. എന്നാൽ സുരേശന്റെ രാജി ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടില്ല.
#360malayalam #360malayalamlive #latestnews