ദേശീയ പണിമുടക്ക് പൂർണം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പത്തോളം തൊഴിലാളി ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. സംസ്ഥാനത്ത് പണിമുടക്ക് ഹർത്താൽ പ്രതീതിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ചുരുക്കം സ്വകാര്യ വാഹനങ്ങളല്ലാതെ വാഹനഗതാഗതം തീരെ കുറവാണ്. കെ.എസ്.ആർ.ടി.സി ബസുകളോ, സ്വകാര്യ ബസുകളോ ഓടുന്നില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.
തൊഴിൽ കോഡ് പിൻവലിക്കുക, ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വീതം നൽകുക,തൊഴിലാളികൾക്ക് 10 കിലോ ധാന്യം അനുവദിക്കുക,കർഷകദ്രോഹ നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.എം.എസ് ഒഴികെയുളള പ്രധാന തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കുന്നത്. ബാങ്കിംഗ്, ടെലികോം,ഇൻഷ്വറൻസ്, ഖനി തൊഴിലാളി മേഖലയിലെ യൂണിയനുകൾ പണിമുടക്കുന്നുണ്ട്. റെയിൽവേ പ്രവർത്തനങ്ങൾ തടസപ്പെടാത്ത തരത്തിൽ പണിമുടക്കിൽ പങ്കെടുക്കുമെന്ന് തൊഴിലാളികൾ അറിയിച്ചിട്ടുണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലും ഒറീസയിലും ബംഗാളിലും തൊഴിലാളി പണിമുടക്ക് പൂർണമാണെന്ന് ഇടത് സംഘടനകൾ അവകാശപ്പെട്ടു. ഒറീസയിൽ ഭുവനേശ്വറിൽ എ.ഐ.ടി.യു.സി ഉൾപ്പടെ സംഘടനകൾ പ്രതിഷേധിച്ചു. ബംഗാളിൽ 24 പർഗാനാസ് ജില്ലയിൽ ട്രെയിൻ തടഞ്ഞ ഇടത് സംഘടനകൾ കൊൽക്കത്തയിൽ പ്രകടനം നടത്തി. തമിഴ്‌നാട്ടിലും വിവിധ തൊഴിലാളി യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുകയാണ്.
#360malayalam #360malayalamlive #latestnews