ഇബ്രാഹിം കുഞ്ഞിന് അര്‍ബുദം; ചികിത്സ അത്യാവശ്യമെന്ന് മെഡിക്കൽ റിപ്പോർട്ട്
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന വി.കെ ഇബ്രാഹിം കുഞ്ഞിന് തുടര്‍ ചികിത്സ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. സീല്‍ഡ് കവറില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി തുറന്നു പരിശോധിച്ചു. ഇബ്രാഹിം കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാകുന്നത്. 19ാം തിയ്യതി കീമോ ചെയ്തുവെന്നും തുടര്‍ ചികിത്സ വേണമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡിസംബര്‍ മൂന്നിന് വീണ്ടും കീമോ തെറാപ്പി ചെയ്യേണ്ടതുണ്ട്.
ചോദ്യം ചെയ്യാനൊ മറ്റോ മറ്റ് ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ അണുബാധയുണ്ടാകാനുള്ള സാഹചര്യം ഉണ്ട്. ബോണ്‍മാരോ അടക്കമുള്ള പ്രശ്‌നങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഇബ്രാഹിം കുഞ്ഞിനെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. കീമോ തെറാപ്പി ചെയ്തതുമൂലം ആരോഗ്യ സ്ഥിതിയിലും പ്രതിരോധ ശേഷിയിലും പ്രശ്‌നങ്ങളുണ്ട്. നാല് ദിവസത്തെ കസ്റ്റഡി വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് കസ്റ്റഡിയില്‍ വിട്ട് നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഇബ്രാഹിം കുഞ്ഞിനെ മാറ്റണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഡിഎംഒയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
#360malayalam #360malayalamlive #latestnews