ഇ.ഡി. അന്വേഷണം ഭരണസ്തംഭനം സൃഷ്ടിക്കാനുള്ള ശ്രമം- മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിൽ ഭരണസ്തംഭനം സൃഷ്ടിക്കുന്നതിനുളള ബോധപൂർവമായ ശ്രമമാണ് ഇഡി നടത്തുന്നതെന്ന വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. സർക്കാരിനെ അട്ടിമറിക്കാൻ സി എ ജി നേരിട്ട് ഇറങ്ങിയെന്നും അദ്ദേഹം വാർത്താസമ്മേളത്തിൽ ആരോപിച്ചു.
'നടക്കുന്നത് വൻ ഗൂഢാലോചനയാണ് . കേരളസർക്കാരിനെ അട്ടിമറിക്കാനാണ് നീക്കം. ഇഡിക്ക് സി എ ജി റിപ്പോർട്ട് എങ്ങനെ കിട്ടി. ഇ ഡിയുടെ ജോലി സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുകമാത്രമാണ്. സി എ ജി റിപ്പോർട്ട് നിഷ്കളങ്കമല്ല. കേരളത്തിലേത് അസാധാരണ സംഭവളാണ് . കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിന്റെ നാലാം പേജിൽ പറയുന്നുണ്ട്. ഒരു സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനായി സി എ ജി തന്നെ ഇറങ്ങുകയും അതിനുവേണ്ടി വാർത്തകൾ ചോർത്തുകയും ചെയ്യുന്നു. ബി ജെ പിയുമായി ഒത്തുകളിച്ച് ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷം കിഫ്‍ബിയെ തകർക്കുകയാണ്. ഈ നീക്കത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണം. യു ഡി എഫ് സർക്കാർ സി എ ജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോൾ പറഞ്ഞതിനപ്പുറം ഒന്നും ഇടതുപക്ഷ സർക്കാരും ചെയ്തിട്ടില്ല.സർക്കാരിന് ഭയക്കേണ്ട ആവശ്യമില്ല. നിമപരമായി മസാലബോണ്ടിന് അനുമതിയുണ്ട്. മസാലബോണ്ടിന് ആർ ബി ഐ നൽകിയത് എൻ ഒ സിയാണ്. അതല്ലാതെ മറ്റെന്തുവേണം. മറ്റുകാര്യങ്ങൾ നോക്കേണ്ടത് വായ്പ നൽകുന്നവരാണ്'- ധനമന്ത്രി പറഞ്ഞു.സ്‍പീക്കറുടെ വിശദീകരണ കത്ത് ലഭിച്ചിട്ടുണ്ടെന്നും മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
കിഫ്ബി വഴി ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്ന് മസാല ബോണ്ടുകൾ വാങ്ങിയ സംസ്ഥാനസർക്കാരിന്റെ നടപടിയെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആർ ബി ഐയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.
#360malayalam #360malayalamlive #latestnews