സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ ഫോറൻസികിനെ തളളി പൊലീസ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ ഫോറൻസിക് റിപ്പോർട്ട് മുഖവിലയ്‌ക്കെടുക്കാതെ സംസ്ഥാന പൊലീസ്. തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ് ഇപ്പോഴും. സ്വിച്ച് ഓണായിരുന്നുവെങ്കിലും ഫാൻ കറങ്ങിയിരുന്നില്ല എന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. തീപിടിത്തം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്‌ക്കായി പൊലീസ് കേന്ദ്ര ലാബിലേക്കയച്ചു. ഏറെ രാഷ്ട്രീയ വിവാദമായ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് ഇല്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ ഫാനിൽ നിന്ന് തീപിടിത്തമുണ്ടായെന്നാണ് പൊലീസിന്റെ നിഗമനം. ഫോറൻസിക് ലാബിലെ അന്തിമ പരിശോധനാ ഫലത്തിലാകട്ടെ ഫാനിൽ നിന്ന് തീപിടിത്തമുണ്ടായില്ല എന്നാണ് പറയുന്നത്.
അതേസമയം, സംഭവ സമയത്ത് ഫാൻ പ്രവർത്തിച്ചിരുന്നില്ല എന്നാണ് പൊലീസിന്റെ നിഗമനം. രാവിലെ ഒമ്പതര മുതൽ വൈകുന്നേരം വരെ ഫാൻ സ്വിച്ച് ഓൺ ആയി കിടന്നു. പക്ഷെ ഫാൻ പ്രവർത്തിച്ചില്ല. അമിതമായ വൈദ്യുത പ്രവാഹം മൂലം ഫാൻ ചൂടായി. അങ്ങനെ ഫാൻ കനോപി (ഫാനിന്റെ മേൽ മൂടി) ഉരുകുകയും പല ഘട്ടങ്ങളിലായി തൊട്ടുതാഴെയുളള ഷെൽഫിലുണ്ടായിരുന്ന ഫയലിൽ വീണ് തീപിടിത്തമുണ്ടായി എന്നുമാണ് നിഗമനം.
ഫാനിന്റെ പ്ലാസ്റ്റിക് ഭാഗത്തിന്റെ മെൽറ്റിംഗ് പോയിന്റ് കണ്ടെത്താനാണ് പൊലീസ് സാമ്പിളുകൾ കേന്ദ്രലാബിലേക്കയച്ചത്. ഫോറൻസിക് ലാബിൽ മെൽറ്റിംഗ് പോയിന്റ് കണ്ടെത്താനുളള സാങ്കേതിക സംവിധാനമില്ല എന്നാണ് പൊലീസിന്റെ വിശദീകരണം.
#360malayalam #360malayalamlive #latestnews