സത്യപ്രതിജ്ഞചെയ്ത് മൂന്നുദിവസമായപ്പോഴേക്കും ബീഹാർ മന്ത്രിയുടെ രാജി
പട്ന: ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്ലാൽ ചൗധരി രാജിവെച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ രാജി. അഴിമതി ആരോപണങ്ങൾ നേരിടുന്ന മേവ്ലാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം സ്വയം സ്ഥാനമൊഴിഞ്ഞത്. ജെ.ഡി.യു അംഗമായ മേവ്ലാൽ ചൗധരി താരാപുർ മണ്ഡലത്തിൽനിന്നാണ് നിയമസഭയിലെത്തിയത്. നിതീഷ് കുമാർ മന്ത്രിസഭയിൽ സ്ഥാനം ലഭിക്കുകയും ചെയ്തു. എന്നാൽ അഴിമതി ആരോപണങ്ങൾ നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതിൽ ആർ.ജെ.ഡി. ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഭഗൽപുർ കാർഷിക സർവകലാശാലയിൽ വൈസ് ചാൻസലറായിരിക്കേ അനധികൃത നിയമനങ്ങൾ നടത്തിയെന്നാണ് മേവ്ലാലിനെതിരായ ആരോപണം. സർവകലാശാലയിൽ ചട്ടവിരുദ്ധമായി അസി. പ്രൊഫസറെയും ജൂനിയർ സയന്റിസ്റ്റിനെയും നിയമിച്ചെന്നായിരുന്നു കണ്ടെത്തൽ. സംഭവത്തിൽ വിവാദമുയർന്നതിനെ തുടർന്ന് മേവ്ലാലിനെ നേരത്തെ ജെ.ഡി.യുവിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.
#360malayalam #360malayalamlive #latestnews