പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസിൽ കസ്‌റ്റഡിയിൽ കഴിയുന്ന മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. വിജിലൻസ് കസ്‌റ്റഡി അപേക്ഷയും അന്ന് പരിഗണിക്കും. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചു. നേരത്തെ ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലൻസ് സംഘം കോടതിയെ അറിയിച്ചിരുന്നു. പാലം നിർമ്മാണത്തിൽ ഇബ്രാഹിംകുഞ്ഞ് സാമ്പത്തിക നേട്ടമുണ്ടാക്കി അതുവഴി സർക്കാരിന് നഷ്‌ടവുമുണ്ടാക്കി. ഇബ്രാഹിംകുഞ്ഞിന് കോഴ ലഭിച്ചെന്ന് സംശയമുണ്ടെന്നും നികുതി വെട്ടിച്ചതിന്റെ രേഖകൾ വീട്ടിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും വിജിലൻസ് അറിയിച്ചു. ഇബ്രാഹിംകുഞ്ഞിന്റെ കസ്‌റ്റഡി അപേക്ഷയിലാണ് വിജിലൻസ് ഈ വിവരങ്ങൾ അറിയിച്ചത്.മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
കരാർ ലഭിക്കാൻ മന്ത്രിയായിരിക്കെ ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തി. പത്രത്തിന്റെ അക്കൗണ്ടിലെ 4.50 കോടി രൂപയുടെ ഉറവിടത്തെ കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി മറുപടി നൽകിയില്ല. ഇബ്രാഹിംകുഞ്ഞ് നടത്തിയത് വൻ നിതുതിവെട്ടിപ്പാണെന്നും വിജിലൻസ് കോടതിയിൽ വാദിച്ചു. പാലം നിർമ്മാണത്തിൽ ഇബ്രാഹംകുഞ്ഞിന് ലഭിച്ച കമ്മീഷനെ കുറിച്ച് അന്വേഷിക്കണമെന്നും വിജിലൻസ് കോടതിയിൽ അറിയിച്ചു.
അതേ സമയം അഴിമതിയിൽ പങ്കില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നും പാലം നിർമ്മാണത്തിന് അനുമതി നൽകിയത് കൊണ്ട് മാത്രമാണ് കേസിൽ പ്രതിചേർത്തതെന്നും ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. മോശം ആരോഗ്യസ്ഥിതിയെ തുടർന്ന് കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. റിമാൻഡ് കാലാവധി 14 ദിവസത്തിനകം ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌താലേ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസിന് കസ്‌റ്റഡിയിലെടുക്കാനാകൂ. അതേസമയം കേസിൽ നിലവിൽ വ്യവസായ സെക്രട്ടറിയായ മുഹമ്മദ് ഹനീഷും പ്രതിയാകും. പാലം നിർമ്മാണ കാലയളവിൽ ആർ.ബി.ഡി.സി എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷ് വായ്‌പ അനുവദിക്കാൻ കൂട്ടുനിന്നതിനാണ് കേസിൽ പത്താംപ്രതിയായി ഉൾപ്പെടുത്തുന്നത്.
#360malayalam #360malayalamlive #latestnews