പ്രചരിക്കുന്നത് തന്റെ ശബ്ദസന്ദേശമെന്ന് സമ്മതിച്ച് സ്വപ്‌നാ സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് നിർബന്ധിക്കുന്നുവെന്ന രീതിയിൽ സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്‌ദരേഖയിൽ ഉളളത് സ്വപ്നയുടെ ശബ്ദം തന്നെയാണെന്ന് ദക്ഷിണ മേഖല ജയിൽ ഡി ഐ ജി സ്ഥിരീകരിച്ചു. എന്നാൽ ശബ്ദരേഖ ജയിലിൽ വച്ചല്ല റെക്കോഡ് ചെയ്തതെന്നും പുറത്ത് തെളിവെടുപ്പിന് പോയപ്പോൾ റെക്കോഡ് ചെയ്തതാവാമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വപ്‌നയെ പാർപ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലിൽ പരിശോധന നടത്തിയ ശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ശബ്ദം തന്റേതാണെന്ന് സ്വപ്നയും സ്ഥിരീകരിച്ചു.എന്നാൽ എപ്പോഴാണ് ഇത് റെക്കോഡ് ചെയ്തതെന്ന് ഓർമ്മയില്ലെന്നാണ് സ്വപ്ന പറയുന്നത്. ശബ്ദസന്ദേശം സ്വപ്‌നയുടേതാണോ എന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്നാണ് ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് പറയുന്നത്. ശബ്ദസന്ദേശം പുറത്തുവന്നത് സംബന്ധിച്ച അന്വേഷണത്തിന് ഡി ഐ ജി. അജയകുമാറിനെ ഇന്ന് രാവിലെയാണ് ഋഷിരാജ് സിംഗ് ചുമതലപ്പെടുത്തിയത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനിടെ, ശബ്ദ സന്ദേശത്തെക്കുറിച്ച് ഇ ഡിയും അന്വേഷണം നടത്തുന്നുണ്ട്. കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടോയെന്ന് ഇ ഡി പരിശോധിക്കും.
#360malayalam #360malayalamlive #latestnews