ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടരും; കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ പരിഗണിക്കും
കൊച്ചി: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ജ്യാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. രാഷ്ട്രീയപ്രേരിതമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. അദ്ദേഹം ചികിത്സയിൽ കഴിയുന്ന കൊച്ചി ലേക്ഷോർ ആശുപത്രിയിൽ എത്തിയാണ് മുവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി റിമാൻഡ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചതിനാൽ ആശുപത്രിയിൽ തുടരാനും അനുമതി നൽകി.
അതേസമയം ഇബ്രാഹിം കുഞ്ഞിനെ നാല് ദിവസം കസ്റ്റഡിയിൽ വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വിജിലൻസ് കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകി. ഇന്ന് രാവിലെയാണ് മുൻമന്ത്രിയും ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ വിജിലൻസ് സംഘം വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
#360malayalam #360malayalamlive #latestnews