ഭരണം യു.ഡി.എഫിന്റെ കൈകളിൽ വന്നാൽ കിഫ്ബി തുടരണമോ വേണ്ടയോ എന്ന് ചർച്ചചെയ്യും - പി കെ കുഞ്ഞാലികുട്ടി
മലപ്പുറം: യു.ഡി.എഫിന് അധികാരം കിട്ടിയാൽ കിഫ്ബി തുടരണമോയെന്ന് ചർച്ചചെയ്യുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് പ്രസ്ക്ലബ് സംഘടിപ്പിച്ച 'ത്രിതല വിധി 2020: മീറ്റ് ദ ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൻ വികസന പദ്ധതികൾ കൊണ്ടുവരാൻ കിഫ്ബിക്ക് കഴിയില്ലെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഓഡിറ്റും സുതാര്യതയും ഇല്ലാതെയാണ് പണം വിനിയോഗിക്കുന്നത്. പിണറായിസർക്കാർ ഇതുവരെ ചെയ്തുകൂട്ടിയതിൻെറ ഫലം വിവാദങ്ങളുടെ രൂപത്തിൽ ഭരണത്തിൻെറ അവസാനകാലത്ത് തിരിച്ചടിക്കുകയാണ്. ഒരിടത്ത് സർക്കാറിനെതിരെ സി.എ.ജി റിപ്പോർട്ട്, മറ്റൊരിടത്ത് സ്വർണക്കടത്ത്-മയക്കുമരുന്ന് വിവാദങ്ങൾ. സർക്കാറിൻെറ എല്ലാ വിവാദങ്ങളും ചെന്നെത്തുന്നത് സ്വർണക്കടത്തിലാണ്. വികസനത്തിന് തടസ്സംനില്‍ക്കേണ്ട എന്നുകരുതിയാണ് തുടക്കത്തില്‍ കിഫ്ബിയെ യു.ഡി.എഫ് എതിര്‍ക്കാതിരുന്നത്. യു.ഡി.എഫ് എം.എൽ.എമാരുടെ മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളിൽ അഴിമതി ആരോപിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് കിഫ്ബി പാർട്ടി ഫണ്ട് അല്ലെന്നും ജനങ്ങളുടെ നികുതിപ്പണമാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി രൂപവത്കരിച്ച് കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങൾ മറികടന്ന് ഉയർന്ന പലിശക്കാണ് പണം സ്വീകരിച്ചത്. ഒരുകാലത്ത് ലോകബാങ്ക് വായ്പയെ എതിർത്തവരാണ് മസാല ബോണ്ട് ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
#360malayalam #360malayalamlive #latestnews