എൻഫോഴ്‌സ്‌മെന്റ് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തളളി. എൻഫോഴ്‍സ്‍മെന്റ് വാദങ്ങൾ പരിഗണിച്ചാണ് ജാമ്യാപേക്ഷ കോടതി തളളിയത്. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹർജിയില്‍ വാദം കേട്ട ശേഷം ഇന്ന് രാവിലെ 11ന് വിധി പറയാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാൽ ശിവശങ്കർ ഇന്നലെ രേഖാമൂലം സമർപ്പിച്ച വാദങ്ങൾ എതിർത്ത് കൊണ്ട് രാവിലെ എൻഫോഴ്സ്‌മെന്റ് ഡയറക‌്ടറേറ്റ് സത്യാവങ്മൂലം നൽകിയതിന് പിന്നാലെ ജാമ്യഹർജി പരിഗണിക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.
കളളക്കടത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറ്കടറേറ്റ് ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളുപ്പെടുത്താൻ തന്റെ മേൽ സമ്മർദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ഇന്നലെ ശിവശങ്കർ കോടതിയെ അറിയിച്ചത്. എന്നാൽ വാദം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ട ശേഷം വിധിക്ക് തലേന്ന് ഇത്തരം വാദങ്ങൾ ഉന്നയിച്ചതിന് പിന്നിൽ ഗൂഢ ഉദ്ദേശമാണെന്നായിരുന്നു ഇ ഡി കോടതിയിൽ ബോധിപ്പിച്ചത്.
#360malayalam #360malayalamlive #latestnews