കിഫ്‌ബിയെ തകർക്കാൻ രാഷ്ട്രീയ ഗൂഢാലോചന - തോമസ് ഐസക്ക്
തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സി എ ജിയുടെ വാദമുഖങ്ങൾ കേരളത്തെ എത്തരത്തിൽ ബാധിക്കുമെന്നതാണ് വിഷയം. കിഫ്‌ബി വായ്‌പ്പകൾ ഓഫ് ബഡ്‌ജറ്റ് വായ്‌പകളല്ല. അത് ഇന്ത്യയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെയ്യുന്നുണ്ട്. ഇതൊക്കെ സംസ്ഥാന സർക്കാരിന്റെ പ്രത്യക്ഷ ബാദ്ധ്യതകല്ല. ഉത്തമ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ കരട് റിപ്പോർട്ടെന്ന് പറഞ്ഞത്. കിഫ്‌ബിക്ക് തനത് വരുമാനമില്ല. സി എ ജി ഓഡിറ്റ് നടത്തിയ സമയത്ത് കിഫ്‌ബി ആകെ വായ്‌പയെടുത്തത് മുവായിരത്തിൽപ്പരം കോടി രൂപയാണ്. ഒരു ഘട്ടത്തിലും സർക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. സി എ ജി എടുക്കുന്ന നിലപാട് കെ ഫോൺ, ട്രാൻസ്‌ഗ്രിഡ് തുടങ്ങി പദ്ധതികളെ അട്ടിമറിക്കുന്നതാണ്. യു ഡി എഫ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. അതല്ലാതെ റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നു പറഞ്ഞ് പുകമറ സൃഷ്‌ടിക്കുകയല്ല വേണ്ടതെന്നും തോമസ് ഐസക്ക് പറഞ്ഞു.
അടിസ്ഥാനരഹിതമായ ആരോപണങ്ങളും നിഗമനങ്ങളുമാണ് സി എ ജി ഉയർത്തുന്നത്. കേളത്തിന്റെ വികസനത്തെ ശ്വാസം മുട്ടിക്കുകയാണ്. മസാല ബോണ്ടിന് ആർ ബി ഐ അനുമതിയുണ്ട്. ഭരണഘടനപരമായി മസാല ബോണ്ടിന് യാതൊരു പ്രശ്‌നവുമില്ല. കേരളത്തിനെതിരെ വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. എ ജി പോലും എഴുതാത്ത കാര്യമാണ് ഡൽഹിയിൽ നിന്ന് കൂട്ടിച്ചേർത്തത്. സംസ്ഥാന സർക്കാരിനെ ഒരു കാര്യവും അറിയിക്കാതെയാണ് നിയമസഭയിൽ വയ്‌ക്കാൻ വേണ്ടി റിപ്പോർട്ട് നൽകിയതെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇത് ചെറിയ കളിയല്ല. ഈ സംസ്ഥാനത്തെ തകർക്കാൻ വേണ്ടിയുളള വമ്പൻ ഗൂഢാലോചനയാണ്. ഇത് കേരളത്തിന്റെ ഭാവിയുടെ പ്രശ്‌നമാണ്. ഇതിനെ ചെറുക്കുന്നതിന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സജീവമായി നിലനിൽക്കണം. അന്തിമ റിപ്പോർട്ടെങ്കിലും താൻ ഉന്നയിച്ച വാദങ്ങൾ സജീവമായി നിലനിൽക്കുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു.
ഉത്തമ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കരട് റിപ്പോർട്ടെന്ന് പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിട്ടത് ചട്ടലംഘനമാണെങ്കിൽ നേരിടാം. അവകാശലംഘനം നേരിടാൻ തയ്യാറാണ്. ടെൻഡർ വിളിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കിഫ്‌ബി ഓഡിറ്ററെ നിയമിച്ചത്. കിഫ്‌ബി ഡയറക്‌ടർ ബോർഡ് ഏറാൻമൂളികളല്ല. ചർച്ചകൾ വിശദമായി അവിടെ നടക്കാറുണ്ട്. മൂന്ന് നാല് മണിക്കൂറുകളാണ് ചർച്ചകൾ നീണ്ടുനിൽക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. നാളെ സർക്കാരിൽ നിന്നുളള വരുമാനത്തിനും അപ്പുറം പദ്ധതികൾക്ക് കിഫ്ബി ഫണ്ടിംഗ് നടത്തിയാൽ അതൊരു പ്രതിസന്ധിയാവും എന്നാണ് അടുത്ത ആരോപണം. ആനുവറ്റി എന്ന സാമ്പത്തിക മോഡലാണ് ഇത്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് തിരുവനന്തപുരം നഗരത്തിലെ റോഡുകൾ നവീകരിച്ചത് ഈ മോഡൽ അനുസരിച്ചാണ്. പദ്ധതികളുടെ കരാറുകാരന് 15 വർഷം കഴിഞ്ഞാണ് തുക കിട്ടുക. ആ കാലഘട്ടത്തിലേക്കുള്ള പലിശയും പദ്ധതിയുടെ മെയിൻ്റൻസിനും കണക്കാക്കി ഒരു തുക കരാറുകാരൻ ചാർജ് ചെയ്യുന്നു. ഇതാണ് ഈ മോഡൽ. ബഡ്‌ജറ്റിൽ എല്ലാ വർഷവും ഇതിനായി തുക സർക്കാർ വകയിരുത്തും.
യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഈ പദ്ധതി നടപ്പാക്കിയപ്പോൾ ഇത്തരം ബാദ്ധ്യതകൾ ഇല്ലായിരുന്നു. എന്നാൽ എൽ ഡി എഫ് സർക്കാർ കിഫ്ബിയുമായി വന്നപ്പോൾ അനാവശ്യ ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷം. അസറ്റ് ലെയബളിറ്റി മാനേജ്മെന്റ് സിസ്റ്റം പ്രകാരമാണ് കിഫ്ബി വായ്പ എടുക്കുന്നത്. അടുത്ത 15-20 വർഷം എന്തു വരുമാനമാണ് സർക്കാരിന് കിട്ടുക. നിലവിൽ കിഫ്ബി നടപ്പാക്കുന്ന പദ്ധതികളിൽ 25 ശതമാനം വരുമാനം ഉണ്ടാവുന്ന പദ്ധതികളാണ്. വിശദമായ റിപ്പോർട്ടുകൾ തയ്യാറാക്കി പരിശോധിച്ച ശേഷമാണ് കിഫ്ബി ഒരോ പദ്ധതിയും അംഗീകരിക്കുന്നത്. വായ്പ എടുത്ത തുകയുടെ തിരിച്ചടവ് എത്ര വരും എന്ന് കിഫ്ബി കൃത്യമായി പരിശോധിക്കും. സി എ ജി ചെയ്യേണ്ടത് ഈ മോഡലിൽ വല്ല തെറ്റുമുണ്ടോ എന്നു പറയുകയാണ് വേണ്ടത്. ഭാവി ബാദ്ധ്യതകൾ കിഫ്ബിയിൽ റിഫ്ലക്ട് ചെയ്യുന്നില്ല എന്നാണ് സി എ ജി പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണം അവർ ഉന്നയിക്കുന്നത്. ഇതൊരു കോർപ്പറേറ്റ് ബോഡിയാണ്. നിയമം ഉണ്ടാക്കിയപ്പോൾ തന്നെ അക്കാര്യം പറയുന്നുണ്ട്.
ഇവിടെ സംസ്ഥാന സർക്കാരല്ല കിഫ്ബി എന്ന കോർപ്പറേറ്റ് ബോഡിയാണ് വായ്പ എടുക്കുന്നത്. കോർപ്പറേറ്റ് ബോഡിക്ക് വായ്പ എടുക്കാമോ എന്ന് ആർ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വിദേശവായ്‌പയ്‌ക്ക് കേന്ദ്രാനുമതി എന്ന വാദം അവിടെ നിൽക്കട്ടെ. ഇനി ഇതൊക്കെ പോട്ടെ ഇത്തരം ആശങ്കയോ സംശയമോ സി എ ജിക്ക് ഉണ്ടെങ്കിൽ എന്തു കൊണ്ട് അതിൽ വ്യക്തത വരുത്തിയില്ലയെന്നും തോമസ് ഐസക്ക് ചോദിച്ചു. ഹൈക്കോടതിയിൽ നിന്നാണ് ചില വിവരം തനിക്ക് കിട്ടിയത്. ഇതുവരെ ചർച്ച ചെയ്യാത്ത ഒരു കാര്യം എക്സിറ്റ് മീറ്റിംഗിൽ പറയാത്ത ഒരു കാര്യം ഏകപക്ഷീയമായി എഴുതി ചേർക്കുകയാണ് ഇവിടെ ചെയ്‌തത്. കഴിഞ്ഞ നാലഞ്ച് ദിവസമായി ഇതിനുളള മറുപടി തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ ഒരു പ്രൊസീജയറിന്റെ പ്രശ്‌നമല്ല. കേരളത്തിന്റെ വികസനത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണിതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
കിഫ്‌ബിയെന്ന ഇൻസ്റ്റിറ്റ്യൂഷനെ തന്നെ ഇല്ലാതാക്കാനുളള രാഷ്ട്രീയ ഗൂഢാലോചന കേരളത്തിൽ നടക്കുന്നുണ്ട്. ഒരു സംസ്ഥാനത്തെ തന്നെ മൂന്ന് ദിവസം കൊണ്ട് ഇല്ലാതാക്കിയിട്ടുണ്ട്. പിന്നെയാണോ ഒരു സംസ്ഥാനത്തിന്റെ അധികാരമെന്നും തോമസ് ഐസക്ക് ചോദിച്ചു. ഇന്ത്യയുടെ വൈവിധ്യം അംഗീകരിക്കാത്ത പാർട്ടിയാണ് ബി ജെ പി. അവർക്ക് കേരളം കണ്ണിലെ കരടായി മാറുകയാണ്. വികസന പ്രവർത്തനങ്ങൾ തകർക്കാനുളള ആസൂത്രിത നീക്കമാണിത്. ഇത് രാഷ്ട്രീയമാണെന്നും ഐസക്ക് തുറന്നടിച്ചു. ഇതിൽ കൂടുതൽ സുതാര്യമായി ഒരു കാര്യം ചെയ്യാനാകില്ല. സുതാര്യതയല്ല പ്രശ്‌നം. സി എ ജിയെ കിഫ്‌ബിയുടെ സ്‌റ്റാറ്ര്യൂട്ടറി ഓഡിറ്ററാക്കാൻ യു ഡി എഫ് സർക്കാരും അനുമതി നൽകിയിരുന്നില്ല. കെ എം എബ്രഹാം കിഫ്‌ബിയുടെ സി ഇ ഒയായി തുടരും. അദ്ദേഹം ഈ സംസ്ഥാനത്തിനോടുളള സമർപ്പണം കൊണ്ടാണ് ഇവിടെ നിൽക്കുന്നത്. അദ്ദേഹം ഒഴിയുമെന്നുളള വാർത്തകൾ തെറ്റാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
#360malayalam #360malayalamlive #latestnews