ബംഗാളിൽ ഞങ്ങൾ ഭരണത്തിൽ വന്നാൽ ജോലി തേടി ഇനി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല - ബി.ജെ.പി
കൊൽക്കത്ത: ബീഹാർ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയതിന് പിന്നാലെ ബംഗാൾ കൂടി പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി. ഇതിനായി പശ്ചിമ ബംഗാളിൽ പ്രചരണ പരിപാടികൾക്ക് ബി.ജെ.പി തുടക്കം കുറിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഘടനാ പ്രവർത്തനങ്ങളിൽ ബി.ജെ.പി വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിനൊപ്പം പാർട്ടിയുടെ മുതിർന്ന നേതാക്കൾ സംസ്ഥാനത്ത് സന്ദർശനം നടത്തിവരികയാണ്. വരും ദിവസങ്ങളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ശക്‌തമായ പ്രചരണ പരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ.
"ബംഗാളിനെ ഗുജറാത്ത് ആക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ പറഞ്ഞിരുന്നു. ഇത് നൂറ് ശതമാനം ശരിയാണ്. ഞങ്ങൾ ബംഗാളിനെ ഗുജറാത്ത് ആക്കും. ഇപ്പോൾ ജോലി ലഭിക്കാൻ ബംഗാളിൽ നിന്നുള്ളവർ ഗുജറാത്തിലേക്ക് കുടിയേറേണ്ടതുണ്ട്. വരും വർഷങ്ങളിൽ ആളുകൾക്ക് ഗുജറാത്തിലേക്ക് പോകേണ്ടതില്ല. അവർക്ക് ബംഗാളിൽ ജോലി ലഭിക്കും." ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം ബംഗാൾ സന്ദർശനം നടത്തിയിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റുകളിൽ 18 എണ്ണം ബി.ജെ.പി നേടിയിരുന്നു. ഇതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഭരണം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
#360malayalam #360malayalamlive #latestnews